പൂട്ടിയിട്ട വീട്ടിൽ നിന്ന് പണവും സ്‌കൂട്ടറും കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ
ഷൊർണൂർ: കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗറിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് പണവും സ്‌കൂട്ടറും കവർന്ന കേസിൽ ഒരാളെ കൂടി ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആലങ്കൊമ്പിൽ നടരാജൻ (60) ആണ് അറസ്റ്റിലായത്. ഏപ്രിൽ 16ന് രാത്രിയാണ് കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗറിലെ ദീപക്കിന്റെ പൂട്ടിക്കിടന്ന വീട്ടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു അലമാറയിൽ സൂക്ഷിച്ച 6000 രൂപയും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും കവർച്ച ചെയ്തത്. വീട്ടിലെ സി.സി.ടി.വി കാമറയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അബ്ദുസ്സലാം (45 ), സുഹൈൽ (40), കാസർക്കോട് സ്വദേശി സിദ്ധീക്ക് (45) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ മോഷ്ടിച്ച സ്‌കൂട്ടറും ഇവർ സഞ്ചരിച്ച വാഗണർ കാറും കസ്റ്റഡിയിലെടുത്തിരുന്നു. വാഗണർ കാർ ഡ്രൈവ് ചെയ്തിരുന്നത് നടരാജനായിരുന്നു. പൊലീസ് പിന്തുടരാതിരിക്കാൻ നടരാജൻ ഫോൺ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ ദിവവസം കോയമ്പത്തൂർ മേട്ടുപാളയത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് കാസർക്കോട് ബേക്കൽ ഭാഗത്ത് നിന്ന് 45 പവൻ സ്വർണവും 35000 രൂപയും കവർന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി. കാസർക്കോട്, കണ്ണൂർ, കോഴക്കോട്, പാലക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലുമായി മുപ്പതോളം കേസുകളിൽ പ്രതിയാണ് നടരാജൻ.കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കവർച്ച കേസിലെ പ്രതി നടരാജൻ ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ.