വില്ലേജ് ഓഫീസറെയും അസിസ്റ്റന്റിനെയും കൈയേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ
ചേർപ്പ് : വല്ലച്ചിറ വില്ലേജ് ഓഫീസറായ വാടനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇത്തിക്കാട്ട് വീട്ടിൽ ഷിനോദ്, വില്ലേജ് അസിസിറ്റന്റ് അരിമ്പൂർ സ്വദേശി കാരണയിൽ വീട്ടിൽ ഷാജി എന്നിവരെ കൈയേറ്റം ചെയ്യുകയും ടിപ്പർ ലോറി ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി സ്വദേശി കോരൻവീട്ടിൽ മിഥുൻ (42), പഴുവിൽ സ്വദേശി മാപ്പോലിൽ വീട്ടിൽ നിഷിൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ മണ്ണ് ഖനനം ചെയ്യാൻ ഉപയോഗിച്ച ജെ.സി.ബി, കാർ, മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി എന്നിവ പിടിച്ചെടുത്തു. മിഥുന്റെ അനധികൃത മണ്ണുകടത്ത് മുൻപ് വില്ലേജ് ഓഫീസർ പിടികൂടിയതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ബുധനാഴ്ച വൈകീട്ട് വല്ലച്ചിറ വില്ലേജ് ഓഫീസിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സംഭവം. മിഥുനും നിഷിലും ചേർപ്പ്സ്റ്റേഷനിൽ വിവിധ കേസിലെ പ്രതികളാണ്. ചേർപ്പ് എസ.് ഐ. കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.