 ദുബായ് സെക്സ് റാക്കറ്റ് ബിലാലിന്റെ ഫോണിൽ നിറയെ യുവതികളുടെ ചിത്രങ്ങൾ

Saturday 23 May 2026 1:51 AM IST

കൊച്ചി: ദുബായ് സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മാവേലിക്കര ചാരുംമൂട് സ്വദേശി ശ്രീകുമാറിന്റെ (ബിലാൽ) ഫോണിൽ നിരവധി യുവതികളുടെ ചിത്രം. ഇവരെ ചതിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന് കൈമാറിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ശ്രീകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളെയും ഒന്നാംപ്രതി സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. ശ്രീകുമാറും സിന്ധുവും തമ്മിൽ ഓൺലൈൻ വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ഒരു യുവതിയെ എത്തിക്കുന്നതിന് 50,000 മുതൽ ലക്ഷം രൂപ വരെയാണ് ശ്രീകുമാറിന് ലഭിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. കേസിൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും കമ്മിഷണർ വ്യക്തമാക്കി. സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളുടെ വീട്ടിലെത്തി സംസാരിച്ച് അവരെ സംഘത്തിലെത്തിക്കുന്നവരിൽ പ്രധാനിയാണ് ശ്രീകുമാർ. മുമ്പ് ഇവർക്കൊപ്പം വൈറ്റിലയിലെ ഫ്ളാറ്റിലും താമസിച്ചിരുന്നു. കേസിലെ മൂന്നാംപ്രതി പി.മഞ്ജിമ, നാലാംപ്രതി എ.അലീന എബ്രഹാം എന്നിവരുടെ ഫോണുകളിൽ 'ബിലാലിക്ക' എന്നാണ് ഇയാളുടെ പേര് സേവ് ചെയ്തിട്ടുള്ളത്. പരാതിക്കാരിയുടെ കുടുംബസുഹൃത്തായ ശ്രീകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് മൊഴിയിലുള്ളത്. പരാതിക്കാരിയെയും മഞ്ജിമയെയും സിന്ധുവിന് പരിചയപ്പെടുത്തിയത് ഇയാളാണ്. മഞ്ജിമ ശ്രീകുമാറിനൊപ്പം ഫെബ്രുവരി 20ന് ദുബായിലേക്ക് പോയതിന്റെ യാത്രാരേഖകളും ലഭിച്ചു. ഇവർക്ക് വിസിറ്റിംഗ് വിസയും വിമാനടിക്കറ്റും എടുത്തുനൽകിയത് സിന്ധുവാണ്. സിന്ധുവിന് ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നാലാംപ്രതി അലീന എബ്രഹാമിന്റെ സുഹൃത്തും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ഔറംഗസീബിനെ ഉടൻ കസ്റ്റഡിയിലെടുക്കും. സിന്ധുവിന്റെ രണ്ട് മൊബൈൽഫോണിലെ വിവരങ്ങൾ പരിശോധിച്ചു വരികയാണ്. ജാമ്യാപേക്ഷ ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.

ഷംലയും റഹ്മത്തും മുങ്ങി

ദുബായിൽ സെക്സ് റാക്കറ്റ് പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന ഷംല, റഹ്മത്ത് എന്നിവരെ നാട്ടിലെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി. ഇരുവരും മുങ്ങിയതായാണ് വിവരം. ഇരുവർക്കും അന്താരാഷ്ട്ര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് സംശയം.