ശ്രീപദ്മനാഭ സ്വാമിക്ഷേത്രം ഭാരവാഹികൾക്കെതിരെ കോടതി അലക്ഷ്യ കേസ്
തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് കർമ്മചാരി സംഘം പ്രസിഡന്റ് ബബിലു ശങ്കർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭാരവാഹികൾക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു. ഹൈക്കോടതിയിലാണ് ഫയൽ ചെയ്തത്. ക്ഷേത്രത്തിൽ പലപ്പോഴായി നടന്ന പല ദുരൂഹ ഇടപാടുകളും പുറത്തുകൊണ്ടുവരാൻ താൻ ശ്രമിച്ചുവെന്ന് ഹർജിയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങളുമായി അവധിയിൽ പോയതിനെത്തുടർന്ന് ആസൂത്രിത ഗൂഢാലോചന നടത്തി തന്നെ സർവീസിൽ പുറത്താക്കാൻ ശ്രമിച്ചു.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ 2026 മാർച്ച് 17ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും ഇതു നടപ്പാക്കാൻ ഭരണസമിതി തയാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. രണ്ടു മാസത്തിനകം തിരിച്ചെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. വിധിന്യായത്തെക്കുറിച്ചുള്ള പൂർണ്ണ അറിവുണ്ടായിരുന്നിട്ടും, കോടതിയുടെ നിർദ്ദേശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പാലിക്കുന്നതിൽ ബോധപൂർവം പരാജയപ്പെട്ടു.മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെയോ ആശുപത്രി അധികാരികളുടേയോ വിശദാംശങ്ങൾ തേടിയിട്ടില്ല. കോടതി വിധിയെ അലക്ഷ്യമായും അവഞ്ജയോടെയുമാണ് ഭരണസമിതി സമീപിച്ചതെന്ന് ബബിലു ശങ്കർ ഹർജിയിൽ പറയുന്നു.