കാസർകോട്: കളനാട് മോഡേൺ ടയർ വർക്ക്സ് കടയുടെ മുകളിലെ താമസക്കാരനായ കൊയിലാണ്ടി സ്വദേശിയെ
വെട്ടി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയത് ചോദ്യം ചെയ്തത് സംബന്ധിച്ച വാക്കേറ്റത്തിനൊടുവിൽ തലയിൽ വാക്കത്തികൊണ്ട് വെട്ടി കഴുത്തിന് ഗുരുതരമായി പരിക്കേല്പിച്ച പുത്തൂർ മാണിക്കര പാലത്താട് ഷേക്ക് ഹമീദ്( 50)നെയാണ് മേൽപറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയ്യതി രാത്രിയാണ് സംഭവം. സംഭവത്തിൽ കൊയിലാണ്ടി സ്വദേശിയും ടയർ റീസോളിംഗ് ജീവനക്കാരനുമായ വിജിഷ് കെ. വിശ്വൻ(37) എന്നയാളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 308, 326 വകുപ്പുകൾ ചേർത്ത് പ്രതിയുടെ പേരിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം കർണാടകയിലേക്ക് മുങ്ങിയ പ്രതിയെ മേൽപറമ്പ സി.ഐ. ടി. ഉത്തംദാസ്, ഗ്രേഡ് എസ്.ഐ. ആർ.കെ. ജയചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ഹരീന്ദ്രൻ എന്നിവർ ചേർന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു. വെട്ടി പരിക്കേല്പിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |