ചങ്ങനാശേരി: റോഡിലേക്ക് വലിച്ചെറിയുന്ന മദ്യക്കുപ്പികൾ കുന്നുകൂടുന്നത് പതിവ് കാഴ്ചയായി. ഇതുമൂലം കുറിച്ചി പഞ്ചായത്തിലെ വഴിയോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്ന മദ്യക്കുപ്പികളുടെ എണ്ണം നാൾക്കുനാൾ ഏറിവരുന്നതായി പരാതി. ആക്രിക്കച്ചവടക്കാർ മുൻപ് ബിയർ കുപ്പികൾ അടക്കമുള്ള മദ്യക്കുപ്പികൾ വിലയ്ക്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഇവയ്ക്ക് വില കിട്ടില്ലെന്ന കാരണത്താൽ ഇവർ ഇത്തരം കുപ്പികൾ വാങ്ങുന്നത് നിർത്തിയതോടുകൂടിയാണ് മദ്യക്കുപ്പികൾ ആരും വീടുകളിൽ സൂക്ഷിക്കാത്തത്. അതോടെ വീടുകളിലും വിജനമായ ഇടവഴികളിലും ഇരുന്ന് മദ്യപിച്ചതിനുശേഷം കുപ്പികൾ വഴിയരികിലേക്ക് വലിച്ചെറിയുന്നത് പതിവായി. കുപ്പികൾ ചില സ്ഥലങ്ങളിൽ ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും കാണാൻ കഴിയും. റോഡരികുകളിൽ അപകടം വിളിച്ചോതുന്ന തരത്തിലാണ് കുപ്പികൾ ഉപേക്ഷിക്കപ്പെടുന്നത്. റോഡരികിൽ മാലിന്യങ്ങൾ കത്തിയ്ക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുന്ന കുപ്പികൾ തകർന്ന് ചില്ലുകൾ അപകടകരമായ രീതിയിൽ കിടക്കുന്നതും പതിവാണ്. ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകാറില്ല. ആളൊഴിഞ്ഞതും തിരക്കൊഴിഞ്ഞ ഇടങ്ങളിലുമാണ് കൂടുതലായി ഇവ കാണുന്നത്. വീടുകളിലും കടകളിലുമുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ ഹരിതകർമ്മ സേനാ പ്രവർത്തകർ ഉണ്ടെങ്കിലും വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുപ്പികൾ ഇവർ ശേഖരിക്കാറില്ല. റോഡരികിലെ ഇത്തരം കുപ്പികളും അജൈവമാലിന്യങ്ങളും ശേഖരിച്ച് എം.സി.എഫുകളിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസന്നൻ ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു. ഡോ.റൂബിൾരാജ്, സ്കറിയാ ആന്റണി വലിയപറമ്പിൽ, അമൽ ഐസൺ ജോസഫ്, ജോസ് തെക്കേക്കര, അജയൻ ചേരാമ്പേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |