മൃതദേഹങ്ങൾ കണ്ടെത്തിയത് ശ്മശാനത്തിലും തോട്ടിലും
ചങ്ങനാശേരി: കോട്ടയം തൃക്കൊടിത്താനത്ത് രണ്ട് യുവാക്കളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽ (43), ചിറയിൽ വീട്ടിൽ സത്യൻ (42) എന്നിവരാണ് മരിച്ചത്. കിളിമല എസ്.എൻ.ഡി.പി ശ്മാശനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. സത്യന്റെ മൃതദേഹം ശ്മശാനത്തിന് സമീപത്തുള്ള ആയിത്തുമുണ്ടകപ്പാട ശേഖരത്തിലെ തോട്ടിലാണ് കിടന്നത്.
ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സത്യൻ അപ്ഹോൾസ്റ്ററി വർക്ക് ചെയ്തുവരികയാണ്. സുനിൽ മരംവെട്ട് തൊഴിലാളാണ്. ഇരുവരും ബന്ധുക്കളും അയൽവാസികളും ആണെന്ന് പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുയെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |