കോട്ടയം: ഡീസൽ വില കുതിച്ചുയർന്നതോടെ വ്യാജ ഡീസൽ വില്പന ജില്ലയിൽ സജീവം. തമിഴ്നാട്ടിൽ നിന്നാണ് ഡീസൽ എത്തുന്നതെന്നാണ് അറിവായിട്ടുള്ളത്. ഡീസൽ വില ലിറ്ററിന് നൂറ് രൂപ കഴിഞ്ഞതോടെയാണ് വില്പന വർദ്ധിച്ചത്. ഒരാഴ്ച മുമ്പ് നാഗമ്പടത്തെ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വ്യാജ ഡീസൽ പിടികൂടിയതോടെയാണ് വിവരം പുറത്തായത്. വളരെ രഹസ്യമായിട്ടായിരുന്നു വില്പന.
ഒട്ടുമിക്ക ലോറി, ബസ്, ഓട്ടോറിക്ഷ ഉടമകളും വ്യാജഡീസൽ വാങ്ങിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് റെയ്ഡ് നടത്തിയാണ് വ്യാജഡീസൽ പിടികൂടിയത്. ഡീസൽ കോട്ടയത്ത് വിതരണം ചെയ്യുന്നത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. മുംബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിയുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിന്റെ ഉടമകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ റിജോ പി.ജോസഫ് പറഞ്ഞു. ഇത്തരത്തിലുള്ള വ്യാജ ഡീസൽ പിടികൂടുന്നതിന് പൊലീസിനൊപ്പം മോട്ടോർ വാഹനവകുപ്പും ശക്തമായ പരിശോധനകൾ ആരംഭിച്ചതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസും പറഞ്ഞു.
നല്ല ഡീസലിനൊപ്പമാണ് വ്യാജ ഡീസൽ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാൽ വാഹനങ്ങളുടെ എൻജിൻ തകരാറിലാകും. കോട്ടയത്തുനിന്ന് പിടിച്ചെടുത്ത ഡീസലിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി വ്യാജ ഡീസലിന്റെ സാംപിൾ പൊലീസ് ശേഖരിച്ച് കൊച്ചിൻ റിഫൈനറിയിൽ നൽകിയിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ ഈ ഡീസലിൽ ചേർത്തിരിക്കുന്ന പദാർത്ഥങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വ്യാജ ഡീസൽ സംബന്ധിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോട്ടയം ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയത്. അതിവേഗത്തിൽ കത്തിപ്പിടിക്കാവുന്ന ബയോ ഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്. അതിനാൽ അപകട സാദ്ധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |