പാലാ: വേഴാങ്ങാനം മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പൊലീസ് നാടകീയമായി പിടികൂടിയ പ്രതി പനച്ചിപ്പാറ സുരേഷുമായി ഇന്നലെ അന്വേഷണസംഘം തെളിവെടുത്തു. പാലാ സി.ഐ കെ.പി. ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. ക്ഷേത്രത്തിലേക്ക് കയറിയ വിധവും അവിടെയുണ്ടായിരുന്ന കമ്പിയെടുത്ത് കതകുകൾ കുത്തിപ്പൊളിച്ച വിധവുമെല്ലാം കള്ളൻ പൊലീസിന് വിശദീകരിച്ചുകൊടുത്തു. ക്ഷേത്രത്തിനടുത്ത് അടച്ചിട്ടിരുന്ന ഒരു വീട്ടിലാണ് താൻ മോഷണത്തിനെത്തിയതെന്നും എന്നാൽ കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ആ വീടിന്റെ കതക് കുത്തിത്തുറക്കാനുള്ള ശ്രമം വിജയിക്കാതെ വരികയും ചെയ്തപ്പോഴാണ് അമ്പലത്തിൽ കയറാൻ തോന്നിയതെന്ന് പ്രതി പറഞ്ഞു. ക്ഷേത്രം ഓഫീസിന്റെ കതകുകൾ കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം എടുക്കുന്നതിനിടെ തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് ഫോൺ വിളിക്കുന്ന ശബ്ദം കേട്ട് താൻ ഓടി രക്ഷപെടുകയായിരുന്നുവെന്നും സുരേഷ് പറഞ്ഞു.
പരിസരവാസികൾ സ്ഥലത്തെത്തിയപ്പോഴേക്കും ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഒരു തോടിന്റെ കടവിലെത്തി ഒളിച്ചിരുന്നു. അവിടെനിന്നും വേഷം മാറി രാവിലെ 7 മണിയോടെ പാലായിലെത്തി മലപ്പുറത്തേക്ക് യാത്രതിരിച്ചു. വണ്ടിക്കൂലിക്കും ഭക്ഷണചെലവിനുമുള്ള പണം മാത്രമേ ക്ഷേത്രത്തിൽ നിന്നും കിട്ടിയിരുന്നുള്ളൂവെന്നും മോഷ്ടാവ് വിശദീകരിച്ചു. തെളിവെടുപ്പ് അരമണിക്കൂറോളം നീണ്ടുനിന്നു. ക്ഷേത്രോപദേശക ഭാരവാഹികളും മേൽശാന്തിയും സ്ഥലത്തുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്നലെ വൈകിട്ട് പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |