കൊല്ലം: ശാന്ത സ്വഭാവിയായ രാജേന്ദ്രൻ ഭാര്യയെയും മക്കളെയും ക്രൂരമായി കൊല്ലുമോ? ഈ ചോദ്യം നീലേശ്വരം നിവാസികളെ കുഴയ്ക്കുകയാണ്. ആരോടും അധികം സംസാരിക്കുന്ന സ്വഭാവക്കാരനല്ലെങ്കിലും രാജേന്ദ്രനോട് എല്ലാവർക്കും വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ ഓട്ടോയ്ക്ക് എപ്പോഴും ഓട്ടവുമുണ്ട്. മുക്കോണിമുക്ക് ജംഗ്ഷനിലാണ് ഓട്ടോ സ്റ്റാൻഡ്. എന്നാൽ അധിക സമയവും വീട്ടിലായിരിക്കും. ഫോണിലൂടെ ആരെങ്കിലും വിളിച്ചാലാണ് ഓട്ടോയുമായി പോവുക.
വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് പുതിയ വീടിന് അടിസ്ഥാനം കെട്ടിയത്. പിന്നീട് നാട്ടിലേക്ക് മടങ്ങി. കൊട്ടാരക്കര അർബൻ ബാങ്കിൽ നിന്നു വായ്പയെടുത്തിരുന്നു. വീടിന്റെ പണി പൂർത്തിയാകും മുമ്പ് താമസവും തുടങ്ങി. അയൽക്കാരുമായി അധിക സമ്പർക്കമില്ല. വർഷങ്ങൾക്ക് മുൻപ് രാജേന്ദ്രന് ചില്ലറ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ജേഷ്ഠ സഹോദരൻ നീലേശ്വരം സോം നിവാസിൽ സോമരാജൻ പറഞ്ഞു. ചികിത്സിച്ചിരുന്നില്ല. എന്നാൽ കണ്ണനല്ലൂരിലുള്ള, മുസ്ളിം വിഭാഗത്തിലെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയിട്ടുണ്ട്. മാനസിക പ്രശ്നമുണ്ടായപ്പോൾ വീട്ടിൽ നിന്നിറങ്ങിപ്പോയ സംഭവവുമുണ്ട്. എന്നാൽ അടുത്തകാലത്തൊന്നും അത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല.
മദ്യപിക്കുന്ന സ്വഭാവമില്ല. വായ്പയുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി ഉറക്കക്കുറവുണ്ടായിരുന്നതായി പറയപ്പെടുന്നു. ആ നിലയിൽ മാനസിക ബുദ്ധിമുട്ടുണ്ടായപ്പോൾ നടത്തിയ കൊലപാതകമാവാം എന്നാണ് നാട്ടുകാരുടെ നിഗമനം.
കൂട്ടുകാർക്ക് ആദി ഇനി കണ്ണീരോർമ്മ
കൊല്ലം: നാടിന്റെ ഏതാവശ്യത്തിനും മുന്നിലുണ്ടാകുമായിരുന്ന ചെറുപ്പക്കാരനായിരുന്നു ആദിയെന്ന് വിളിക്കുന്ന ആദിത്യരാജ്. നീലേശ്വരം ജെ ആൻഡ് എസ് എന്റർപ്രൈസസിലെ ജീവനക്കാരനായ ആദിത്യരാജ് കൊവിഡ് ദുരിതകാലത്ത് സഹായങ്ങളുമായി ഓടിനടന്നിരുന്നത് നാട്ടുകാരിപ്പോൾ വേദനയോടെ ഓർക്കുന്നു.
കൂട്ടുകൂടി നടക്കുമെങ്കിലും വീട്ടുകാര്യം നോക്കുന്ന ആദിയെ എല്ലാവർക്കും ഇഷ്ടവുമായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് കൂട്ടുകാരൻ സിബിൻ വന്നത്. സിബിനൊപ്പം പുറത്തുപോയി മടങ്ങിവന്നത് അച്ഛനും അമ്മയ്ക്കും അനിയത്തിക്കും ഷവർമയുമായിട്ടാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വീട്ടിൽ സന്തോഷത്തോടെയാണ് നാലുപേരും കഴിഞ്ഞിരുന്നത്. പണിതീരാത്ത വീടെന്ന് കൂട്ടുകാർ കളിയാക്കുമ്പോൾ സഹോദരിയുടെ വിവാഹത്തിന് മുൻപ് വീടിന്റെ പണി പൂർത്തിയാക്കുമെന്ന് ആദിത്യരാജ് പറയാറുണ്ടായിരുന്നു. ബിരുദ പഠനം കഴിഞ്ഞ് കൊട്ടാരക്കരയിൽ കമ്പ്യൂട്ടർ പഠനത്തിന് പോവുകയായിരുന്നു അനിയത്തി അമൃത രാജ്. രാജേന്ദ്രൻ ഓട്ടോ ഓടിക്കുന്നതിന്റെയും അനിത തൊഴിലുറപ്പിന് പോകുന്നതിന്റെയും വരുമാനം കുടുംബ ചെലവുകൾക്കും ആദിത്യരാജിന്റെ വരുമാനം വായ്പാ തിരിച്ചടവിനുമെടുക്കാമെന്ന ചിന്തയോടെ 11 ലക്ഷം രൂപയുടെ ബാങ്ക് വായ്പയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. നിലവിലുള്ള ബാങ്ക് വായ്പയും മറ്റ് കടങ്ങളുമൊക്കെയുണ്ട്.
എല്ലാ കടവും ഒറ്റയിടത്താക്കാമെന്ന ചിന്തയോടെയാണ് എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്നു വായ്പയെടുക്കാൻ തീരുമാനിച്ചത്. വീടിന്റെ പണികൾ പൂർത്തിയാക്കാമെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അതിനിടയിലാണ് ഈ വീട്ടിലെ നാല് ജീവനുകളും പൊലിഞ്ഞത്. ആദിയുടെ വേർപാട് താങ്ങാനാകാതെ വിലപിക്കുകയായിരുന്നു കൂട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |