അഞ്ചൽ: നോട്ടിരട്ടിപ്പ് സംഘത്തിലെ മൂന്നുപേർ പിടിയിലായി. തമിഴ്നാട് മധുര സ്വദേശികളായ വീരപുത്രൻ (35), മണികണ്ഠൻ (32), സിറാജുദ്ദീൻ (45) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ആറര ലക്ഷം രൂപയും പിടിച്ചെടുത്തു. അഞ്ചലിലെ ലോഡ്ജിൽ മുറി വാടകയ്ക്കെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
അഞ്ചൽ സ്വദേശി സുൽഫിയുമായുള്ള ഇടപാടിനാണ് സംഘം ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം സുൽഫി ലോഡ്ജ് മുറിയിലെത്തി രണ്ടുലക്ഷത്തി നാൽപ്പതിനായിരം രൂപ സംഘത്തിന് കൈമാറിയിരുന്നു. തുടർന്ന്, ഏതാനും അഞ്ഞൂറിന്റെ നോട്ടുകൾക്കിടയിൽ വെള്ള പേപ്പർ അടുക്കി വച്ച് 4,80,000 രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് തിരികെ നൽകുകയായിരുന്നു. തുടർന്ന് സംഘം ലോഡ്ജിൽ നിന്ന് ഇറങ്ങി തമിഴ്നാട്ടിലേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പ് തിരിച്ചറിഞ്ഞ സുൽഫിയും സുഹൃത്തുക്കളും ചേർന്ന് വാഹനത്തെ പിന്തുടരുകയും കൈപ്പള്ളിമുക്കിന് സമീപം തടയുകയും ചെയ്തു. ഇതോടെവാക്കുതർക്കത്തിലും തുടർന്ന് സംഘർഷത്തിലും കാര്യങ്ങൾ കലാശിച്ചു. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതോടെ അഞ്ചൽ പൊലീസ് തട്ടിപ്പ് സംഘത്തെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കാറിൽ നിന്ന് ആറ് ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപയും കണ്ടെടുത്തു. കൂടുതൽ പേർ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |