കൊടുങ്ങല്ലൂർ: കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂരിൽ എക്‌സൈസ് സംഘം പിടികൂടി. എറിയാട് യൂബസാർ മാടവന ദേശത്ത് വെളിയത്ത്പറമ്പിൽ മുഹമ്മദ് മകൻ മുത്തു എന്ന് വിളിക്കുന്ന അസ്ലം മുസ്തഫ (19), എറിയാട് തിരുവള്ളൂർ ദേശത്ത് അബ്ദുൽമജീദ് മകൻ മുഹമ്മദ് സവാദ് (20) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
കഞ്ചാവിന് ശേഷം യുവാക്കൾ സിന്തറ്റിക് മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്ക് കടക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു. സ്‌കൂളുകളും കോളേജുകളും തുറന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പറയുന്നു.
ആയിരങ്ങളാണ് ഹാഷിഷ് ഓയിലിനായി ഇവർ ഈടാക്കുന്നത്. ഇവരുടെ പക്കൽ നിന്നും കഞ്ചാവ് പൊതിയാനുള്ള പാക്കറ്റുകളും, വെയിങ് മെഷീനുകളും കണ്ടെത്തി. പ്രാവ് വളർത്തലിന്റെ മറവിലാണ് മയക്കുമരുന്ന് കച്ചവടം പ്രതികൾ നടത്തിയിരുന്നത്. കൂടുതൽ യുവാക്കൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ടെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.
എക്‌സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാദ് .എം, ഐ.ബി ഇൻസ്‌പെക്ടർ മനോജ് കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ ടി.ജി. മോഹനൻ, കെ.എസ്. ഷിബു, പി.ആർ. സുനിൽകുമാർ, കൊടുങ്ങല്ലൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.ആർ. നെൽസൺ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.വി. ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.കെ. സജികുമാർ, ഒ.ബി. ശോഭിത്ത്, എ.എസ്. റിഹാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി.ആർ രഞ്ജു എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |