കൊച്ചി: ചേർപ്പ് ഇരട്ടക്കൊലക്കേസിൽ മൂന്നു പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷയും 20,000 രൂപ പിഴയും ഹൈക്കോടതി ശരിവച്ചു. ഒന്നും രണ്ടും മൂന്നും പ്രതികളും തൃശൂർ കോടന്നൂർ സ്വദേശികളുമായ മണ്ടത്തറ പ്രജിൽ, തയ്യിൽ വീട്ടിൽ സുരേഷ്, മംഗലപ്പുള്ളി വീട്ടിൽ അലക്സ് എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് വിനോദ്. കെ. ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
2014 ഏപ്രിൽ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടർന്ന് ചേർപ്പ് കോടന്നൂർ സെന്ററിൽ വച്ച് പ്രതികൾ കോടന്നൂർ തോപ്പിൽ വീട്ടിൽ രാജേഷ്, കാരയ്ക്കാട്ട് മാരാത്ത് അയ്യപ്പദാസ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന പാനായിക്കുളം വീട്ടിൽ ഷിജോയ്ക്ക് മാരകമായി വെട്ടേറ്റെങ്കിലും രക്ഷപ്പെട്ടു. കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. ഷിജോയെ ആക്രമിച്ച കുറ്റത്തിന് ഏഴുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിചാരണ നടത്തിയ തൃശൂർ ഒന്നാം അഡി. സെഷൻസ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ ശരിവച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |