കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിലൂടെ വലിയ ചരക്കു വാഹനങ്ങളിൽ അധികവും ഓടുന്നത് നമ്പർ പ്ലേറ്റ് മറച്ച്. അപകടങ്ങളുണ്ടാക്കി പോകുന്ന ഈ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനുള്ള സാദ്ധ്യതയാണ് ഈ ട്രാഫിംഗ് നിയമലംഘനത്തിലൂടെ അടയുന്നത്.
പലതരത്തിലുള്ള തുണികൾ കെട്ടിഞാത്തിയും നിയമപ്രകാരം വെക്കേണ്ട റിയർ എൻഡർ രൂപവ്യത്യാസം വരുത്തി വലുതാക്കിയുമാണ് ഇത്തരം ലോറികൾ നമ്പർ പ്ളേറ്റിനെ മറച്ചുപിടിക്കുന്നത്. ഇതരസംസ്ഥാനവാഹനങ്ങളിലാണ് ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നത്. അപകടം സംഭവിച്ചാൽ ചെറുവാഹനങ്ങൾ ചരക്കുവാഹനങ്ങളുടെ അടിഭാഗത്തേക്ക് കയറിപ്പോകാതിരിക്കാനാണ് റിയർ എൻഡർ ഘടിപ്പിക്കുന്നത്.അതിസുരക്ഷാ നമ്പർ പ്ലേറ്റുകളെക്കുറിച്ചും രാജ്യമാകെ ഏകീകൃത നമ്പർ പ്ലേറ്റുകളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് നമ്പർ പ്ലേറ്റ് മറച്ചുള്ള യാത്രയ്ക്കെതിരെ മോട്ടോർ വാഹനവകുപ്പ് അയഞ്ഞ നിലപാടെടുക്കുന്നത്.ഏതെങ്കിലും തരത്തിലുള്ള അപകടത്തിൽ പെട്ടുകഴിഞ്ഞാൽ വാഹനം കണ്ടെത്തുന്നതിന് വലിയ പ്രതിബന്ധമാണ് ഇതുമൂലം നേരിടുന്നത്.
പിടിച്ചാലെന്താ, പിഴ നാമമാത്രം
രജിസ്ട്രേഷൻ നമ്പർ മറച്ച് വാഹനമോടിക്കുന്നതിന് 250 രൂപയാണ് മോട്ടോർവാഹനവകുപ്പ് നിയമപ്രകാരമുള്ള പിഴ. പിടികൂടിയാൽ തന്നെ നാമമാത്രമായ തുക പിഴയായടച്ച് ഇവർക്ക് രക്ഷപ്പെടാനും കഴിയും.അപകടങ്ങൾക്കിടയാക്കി പിടിക്കപ്പെടുന്നതിനെക്കാളും പിടിക്കപ്പെട്ടാൽ തന്നെ ചെറിയ പിഴ ചുമത്തുന്ന കുറ്റകൃത്യം ചെയ്ത് തടിതപ്പാനുള്ള സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്.
നമ്പർ പ്ലേറ്റില്ലാതെ മണൽ ലോറികളും
സ്കൂൾ കുട്ടികളുൾപ്പടെയുള്ള കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഭീഷണിയായി നമ്പർ പ്ലേറ്റില്ലാത്ത മണൽ ലോറികൾ വിലസുകയാണ്. കാഞ്ഞങ്ങാടിന്റെ തീരദേശ പരിസര പ്രദേശങ്ങളിലുമാണ് ഇത്തരം ലോറികൾ കൂടുതലും. ദേശീയപാത ഒഴിവാക്കി ഉൾപ്രദേശങ്ങളിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. അത് കൊണ്ട് തന്നെ പൊലീസിന്റെ ശ്രദ്ധയിലും പെടുന്നില്ല.അജാനൂർ, തൈക്കടപ്പുറം, ഭാഗങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മണലെടുപ്പ് കേന്ദ്രങ്ങളിലെ ലോറികൾ അതിരാവിലെ മുതൽ ഉൾനാടൻറോഡുകളിൽ സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |