കോതമംഗലം: വീട്ടമ്മയെ പാടത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ആക്രിവ്യാപാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം കുമ്പശേരി മൈതീന്റെ (62)ജഡമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം തിരുമേനിപ്പടിക്കടുത്ത് നെടുമലത്തണ്ട്
വിജനമായ റോഡിൽ റബർ തോട്ടത്തിന് സമീപം കണ്ടെത്തിയത്. വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്നയാളാണ് മൈതീൻ. ഇയാൾ ആക്രിശേഖരിക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോറിക്ഷ സമീപത്തുണ്ടായിരുന്നു.വഴിയാത്രക്കാരനായ ഒരാളാണ് മൈതീന്റെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ മൈതീന്റെ അനുജനെ വിവരം അറിയിച്ചു. അനുജൻ വിളിച്ചു വരുത്തിയ ആംബുലൻസിന്റെ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.
അയിരൂർപ്പാടം സ്വദേശി ആമിനയെ പാടത്തു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൈതീനെ രണ്ടു മാസം മുമ്പ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്വർണാഭരണം കവർച്ച ചെയ്യാനായി ആമിനയെ കൊലപ്പെടുത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മൈതീന്റെ മരണം സംഭവിച്ചത് ഇന്നലെ രാവിലെ പത്ത് മണിക്ക് ശേഷമാകാമെന്ന് കരുതുന്നു. ആമിന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഖദീജയാണ് മൈതീന്റെ ഭാര്യ. മക്കൾ: സിദ്ദിഖ്, ഷമി, ഷമിത. വിദേശത്തായിരുന്ന സിദ്ദിഖ് നാലുദിവസം മുമ്പാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |