കൊല്ലം: കൊട്ടിയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ, ഒരു ലക്ഷത്തോളം രൂപ വരുന്ന സ്വർണാഭരണം മോഷ്ടിച്ച യുവാക്കൾ പിടിയിൽ. ആശുപത്രി ജീവനക്കാരനായ കൊട്ടിയം കമ്പിവിള ബോബൻ നിവാസിൽ ബോബൻ (46), ആലുവ കടങ്ങല്ലൂർ ശങ്കർ നിവാസിൽ ഉണ്ണി (39), മയ്യനാട് ധവളക്കുഴി കമ്പനിതൊടിയിൽ സനോജ് (40) എന്നിവരാണ് പിടിയിലായത്.
ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകയുടെ സ്വർണ ചെയിനാണ് മോഷ്ടിച്ചത്. നഴ്സിംഗ് റൂം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ലോക്കറിന്റെ താക്കോൽ ഉപയോഗിച്ച് തുറന്ന് ബോബൻ കൈക്കലാക്കുകയായിരുന്നു. ഇത് സുഹൃത്തായ ഉണ്ണിയെ ഏൽപ്പിക്കുകയും സനോജിന്റെ സഹായത്തോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയും ചെയ്തു. ലഭിച്ച പണം മൂവരും പങ്കിട്ടെടുത്തു. സ്വർണാഭരണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു സ്വർണാഭരണം വീണ്ടെടുത്തു. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ബി. നായർ, അനൂപ്, പി.ജി. അഷ്ടമൻ, എ.എസ്.ഐമാരായ സുനിൽകുമാർ, ഫിറോസ് ഖാൻ സി.പി.ഒമാരായ പ്രശാന്ത്, പ്രവീൺചന്ദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |