കൊച്ചി: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് മരണവീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ച് അവശനാക്കി വീട്ടുപടിക്കൽ തള്ളി. യുവാവിന്റെ രഹസ്യഭാഗങ്ങളിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. എറണാകുളം തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര ഉമ്പേർനാട് വീട്ടിൽ ആന്റണി ജോണിക്കാണ് മർദ്ദനമേറ്റത്. വാരിയെല്ല് ഒടിഞ്ഞ ആന്റണി വീട്ടിൽ വിശ്രമത്തിലാണ്. അങ്കമാലി സ്വദേശി ഫൈസൽ (തമ്മനം ഫൈസൽ), ആലുവ സ്വദേശി സുബിരാജ്, ചളിക്കവട്ടം സ്വദേശികളായ സുന്ദരൻ, അനൂപ് എന്നിവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
ഈ മാസം 11ന് രാത്രി 9.30നാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുള്ള വൈരാഗ്യമാണെന്നും പിന്നിൽ 15 പേരടങ്ങുന്ന സംഘമാണെന്നും പരാതിയിൽ പറയുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആന്റണി നിരവധി കേസുകളിൽ പ്രതിയാണ്.
ആന്റണി പറയുന്നത്
സുഹൃത്തിന്റെ മാതാവ് മരിച്ചതറിഞ്ഞ് കലൂർ ചിവന്നൂരിലെ വീട്ടിലെത്തിയ തന്നെ ഗുണ്ടാ നേതാവായ മരട് അനീഷിന്റെ പേരുപറഞ്ഞ് ഫൈസലും സംഘവും തടഞ്ഞുവച്ചു മർദ്ദിച്ചു. തുടർന്ന് കാറിൽ കയറ്റിൽ ചളിക്കവട്ടത്തെ സുബിരാജിന്റെ വീട്ടിലെത്തിച്ച് വീണ്ടും മർദ്ദിച്ചു. അവിടെ നിന്ന് ഓട്ടോയിൽ അങ്കമാലിയിലേക്ക് കൊണ്ടുപോയി. നഗ്നനാക്കി ഇരുമ്പ് ദണ്ഡുപയോഗിച്ച് ദേഹമാസകലം തല്ലി. കണ്ണിലും രഹസ്യഭാഗത്തും കുരുമുളക് സ്പ്രേ അടിച്ചു. ഫൈസലടങ്ങുന്ന ഗുണ്ടാസംഘത്തെ നിയന്ത്രിക്കുന്നയാളെ വീഡിയോ കോളിലൂടെ മർദ്ദനം കാണിച്ചുകൊടുത്തു. ഇയാൾ പറഞ്ഞതനുസരിച്ച് സംഘം തന്നെ വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നു. ബൈക്കിൽ നിന്ന് വീണെന്ന് പറഞ്ഞ് രാവിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വേദന മുർച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. പിന്നീട് ആശുപത്രി അധികൃതരോട് വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അവരാണ് പൊലീസിനെ അറിയിച്ചത്.
വീടാക്രമിച്ചെന്ന് പരാതി
സംഭവ ദിവസം രാത്രി രണ്ട് വണ്ടികളിൽ ഗുണ്ടകളെത്തി വീടാക്രമിച്ചെന്നും ജനൽച്ചില്ല് എറിഞ്ഞുടച്ചെന്നും അങ്കമാലി പൊലീസിൽ ഫൈസൽ പരാതി നൽകിയിരുന്നു. 12ന് വൈകിട്ട് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ചിലവന്നൂരിൽ മരണവീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായെന്നും ഇതാണ് കാരണമെന്നുമാണ് അറിയിച്ചത്. മർദ്ദന കേസിൽ നിന്ന് രക്ഷപ്പെടാൻ ഫൈസൽ വ്യാജ പരാതി നൽകിയതാകാമെന്നാണ് അങ്കമാലി പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |