കൊല്ലം: ഫ്ളാറ്റിൽ നായയെ വളർത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയ യുവാക്കളെ പൊലീസ് പിടികൂടി. നായയുടെ ഉടമ മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ താമസക്കാരായ ഫ്ളാറ്റ് നമ്പർ 7ലെ ബെനറ്റ് (സാജൻ-27), അഞ്ചാം നമ്പർ ഫ്ളാറ്റിലെ അനസ് (27), സഹോദരൻ ഇജാസ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫ്ളാറ്റിൽ നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മറ്റ് ഫ്ളാറ്റിലുള്ളവരുമായി ബെനറ്റ് നിരന്തരം വാക്ക് തർക്കമുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ നായയുമായി പുറത്തേക്ക് വന്നപ്പോൾ സമീപ ഫ്ളാറ്റിലെ അനസുമായി തർക്കമുണ്ടാകുകയും നായയുടെ തുടൽ ഉപയോഗിച്ച് അനസിനെ അടിക്കുകയും ചെയ്തു. അനസിന്റെ കൈയുടെ അസ്ഥിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവം കണ്ട് അനസിന്റെ സഹോദരൻ ഇജാസ് ഇടിക്കട്ട വച്ച് ബെനറ്റിന്റെ തലയ്ക്ക് ഇടിച്ചു പരിക്കേൽപ്പിച്ചു. സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് ഇരുകൂട്ടരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അജിത്ത്, ഷാജി സി.പി.ഒ ദിലീപ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |