കഴക്കൂട്ടം: ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിറുത്തി ക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി ഫൈസലിന് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ മംഗലപുരം എസ്.ഐയെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് എസ്.ഐ വി. തുളസീധരൻ നായർക്കെതിരെ നടപടിയെടുത്തത്.
ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് വകുപ്പുതല അന്വേഷണം നടത്തണമെന്നാണ് നിർദ്ദേശം. പിടികൂടിയ പ്രതിയെ ജാമ്യത്തിൽ വിട്ട സംഭവത്തിൽ ഗുരുതര പിഴവുണ്ടായെന്നാണ് അന്വേഷണ റിപ്പോർട്ട്. പുത്തൻതോപ്പ് ചിറക്കൽ സ്വദേശിയും കൂലിപ്പണിക്കാരനുമായ അനസിനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.15ഓടെ പടിഞ്ഞാറ്റുമുക്കിനു സമീപത്തുവച്ച് ഫൈസൽ ഉൾപ്പെട്ട മൂന്നംഗ സംഘം മർദ്ദിച്ചത്.
അനസ് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. അനസിനെ മർദ്ദിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവത്തിലെ മുഖ്യപ്രതി മസ്താൻമുക്ക് സ്വദേശി ഫൈസലിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ നിസാര വകുപ്പുകൾ ചുമത്തി ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയ ഫൈസലിനെ അന്ന് വൈകിട്ട് 7ഓടെ മസ്താൻമുക്കിൽ വച്ച് അനസിന്റെ സുഹൃത്തുക്കും ബന്ധുക്കളും ബൈക്കുകളിൽ സംഘമായെത്തി മർദ്ദിച്ചതും വിവാദമായി. തുടർന്നാണ് ഡി.ഐ.ജി മംഗലപുരം സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |