നെടുമങ്ങാട്: ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾ തിരികെ എടുത്ത് വിൽക്കാനെന്ന വ്യാജേന ജുവലറി ഉടമയെ കാറിൽ കടത്തിക്കൊണ്ടുപോയി കുത്തിപ്പരിക്കേല്പിച്ച് 5.60 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ മുഖ്യപ്രതി വെട്ടൂർ നെടുങ്ങണ്ട തോണ്ടൽ തെക്കതുവീട്ടിൽ എസ്. ജഹാംഗീറിനെതിരെ (42) കൊലക്കുറ്റത്തിന് കേസെടുത്തു.
പൊലീസ് തെരച്ചിൽ ശക്തമാക്കുന്നതിനിടെ കഴിഞ്ഞദിവസം ഇയാൾ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. തട്ടിയെടുത്ത പണം ഒളിപ്പിച്ച കേസിൽ ജഹാംഗീറിന്റെ ഭാര്യ ഷെമീനയെ പൊലീസ് തെരയുകയാണ്. അറസ്റ്റിലായ മകൻ ജവാദിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു. കുളവിക്കോണം അബിയ ഗോൾഡ് ജുവലറി നടത്തിവന്ന തൃശൂർ സ്വദേശി ജീമോനെയാണ് ജഹാംഗീറിന്റെ നേതൃത്വത്തിൽ തട്ടിക്കെണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ചുള്ളിമാനൂരുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയംവച്ചിട്ടുള്ള സ്വർണം തിരികെ എടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ജീമോനെ കാറിൽ കയറ്റി വലിയമല ഐ.എസ്.ആർ.ഒ ജംഗ്ഷന് സമീപം വച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയും കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിച്ച ശേഷം റോഡിൽ തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടും നാലും പ്രതികളായ വെട്ടൂർ അക്കരവിള കുഴിവിള വീട്ടിൽ പൂട എന്ന എൻ. ഷംനാദ് (35), ജഗന്നാഥപുരം ചരുവിള വീട്ടിൽ കപ്പലണ്ടി എന്ന എസ്. റിയാദ് ( 32 ) എന്നിവർ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |