ഓച്ചിറ: അനധികൃതമായി മണൽ കയറ്റിയെത്തിയ ലോറി റവന്യൂ അധികൃതർ പിടിച്ചെടുത്തു. ഓച്ചിറ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിലംനികത്തൽ വ്യാപകമാണെന്ന പരാതിയെ തുടർന്നായിരുന്നു നടപടി. കരുനാഗപ്പള്ളി ലാൻഡ് റവന്യൂ തഹസിൽദാർ ആർ. സുശീല, ഓച്ചിറ വില്ലേജ് ഓഫീസർ എൻ. അനിൽകുമാർ, ഫീൽഡ് അസിസ്റ്റന്റുമാരായ സുമേഷ്, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വാഹനത്തിന് മതിയായ രേഖകളോ ഗ്രാവൽ കയറ്റുന്നതിനുള്ള പാസോ ഉണ്ടായിരുന്നില്ല. പാവുമ്പ സ്വദേശിനിയുടെ പേരിലുള്ള ലോറി കസ്റ്റഡിയിലെടുത്ത് തഴവയിലെ റവന്യൂവകുപ്പ് വക യാർഡിലേക്ക് മാറ്റി. തുടർനടപടികൾ കൈക്കൊളളുന്നതിനായി കേസ് കളക്ടർക്ക് കൈമാറി. ഓച്ചിറ ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലും ക്ലാപ്പന പഞ്ചായത്തിലും ആലപ്പാട് പഞ്ചായത്തിന്റെ ഭാഗമായ ടി.എസ് കനാലിന്റെ കിഴക്ക് ഭാഗത്തുമാണ് ഇരുളിന്റെ മറവിൽ വയൽ നികത്തൽ വ്യാപകമായി നടക്കുന്നത്. അധികൃതരുടെ കണ്ണ് വെട്ടിക്കുന്നതിനായി ഓഫീസ് സമയത്തിന് മുമ്പാണ് ഗ്രാവൽ നിറച്ച ലോറികൾ എത്തിയിരുന്നത്. അതിനാൽ വെളുപ്പിനെയാണ് റെയ്ഡ് നടത്തിയത്. തുടർന്നും എല്ലാ ദിവസങ്ങളിലും റെയ്ഡ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |