പാലാ: കടയടച്ചയുടൻ കടയ്ക്കുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാവിനെ കടക്കാരൻ തന്നെ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച രാത്രി 11
മണിയോടെ പാലാ സ്റ്റേഡിയം ജംഗ്ഷനിലെ ബിഗ്ബസാർ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയ തലപ്പലം കാനാട്ട് ശ്രീജിത്ത്(37) നെയാണ് കടയുടമ തടഞ്ഞുവെച്ച് പാലാ പൊലീസിന് കൈമാറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; തിങ്കളാഴ്ച രാത്രി 10 മണിയോടെ
കടയടയ്ക്കാൻ ഒരുങ്ങവെ കടയുടമയുടെ കണ്ണ് വെട്ടിച്ച് തന്ത്രത്തിൽ കടയ്ക്കുള്ളിൽ കയറിയ ശ്രീജിത്ത് സവാള ചാക്കിന്റെ മറവിൽ ഒളിച്ചിരുന്നു. കടയുടമ കടയടച്ച് തന്റെ ഉടമസ്ഥതയിൽ തന്നെയുള്ള ടൗണിലെ മറ്റൊരു കടയിലേക്ക് പോയി.ആ കടയും പൂട്ടി അവിടെ നിന്ന് ചില സാധനങ്ങൾ
ആദ്യത്തെ കടയിൽ വയ്ക്കാനായി വീണ്ടുമെത്തി കട തുറന്നപ്പോഴാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ ഇയാളെ തടഞ്ഞുവച്ചശേഷം
പാലാ പൊലീസിൽ വിവരമറിയിച്ചു. പാലാ സി.ഐ കെ.പി ടോംസൺ, എസ്.ഐമാരായ എം.ഡി അഭിലാഷ്, സാബു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. ഒരു മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ ഇയാളുടെ പേരിൽ കോട്ടയം, എറണാകുളം, ഇടുക്കി,പത്തനംതിട്ട,തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |