തലശേരി: രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും കവർച്ചകളും പലപ്പോഴായി നടന്നിട്ടുള്ള തലശ്ശേരി നഗരത്തിൽ ക്രിമിനലുകളെ നിരീക്ഷിക്കാനായി പൊലീസ് ഒരുക്കിയ സി.സി ടി.വി കാമറകൾ കൂട്ടത്തോടെ മിഴിയടച്ചു. ഇത് സമീപകാലത്തെ പല കേസുകളേയും ഇരുട്ടിലാഴ്ത്തുമ്പോഴും ഇവ പുനഃസ്ഥാപിക്കാനും നടപടിയുണ്ടാകുന്നില്ല. ജില്ലയിലെ തന്നെ ഏറ്റവും പ്രശ്നസാദ്ധ്യതാ നഗരത്തിലാണ് സി.സി ടി.വി കാമറകൾ ഭൂരിഭാഗവും പ്രവർത്തനരഹിതമായിരിക്കുന്നത്. സമീപ ഗ്രാമങ്ങളിലും പൊലീസ് സ്റ്റേഷൻ പരിധികളിലും കാമറകളുടെ എണ്ണം കൂട്ടുമ്പോഴാണ് ചരിത്ര നഗരത്തിൽ നിലവിലുള്ളതും കൂടി കണ്ണടയ്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരുൾപ്പെടെ അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി ടി.വി ദൃശ്യമാണ് ഇപ്പോൾ ആശ്രയിക്കുന്നത്. നഗരത്തിൽ സമഗ്രമായ സി.സി ടി.വി സംവിധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യാപാരി വ്യവസായി ഏകോപനസമിതി മുൻകൈയെടുത്ത് തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും കാമറ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തതാണ്. നടപടികൾ വൈകുകയാണ്. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിനകത്തെ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളെല്ലാം സമൂഹദ്രോഹികൾ മുറിച്ചു കൊണ്ടുപോയിരുന്നു. സ്റ്റാൻഡിനു സമീപം കാമറ ഉണ്ടെങ്കിലും, ഇതിൽ ദൃശ്യങ്ങൾ പതിയാത്തതിനാൽ കുറ്റവാളികളെ കണ്ടെത്താനായില്ല.
തുമ്പ് തേടി കാമറയ്ക്ക് മുന്നിൽ
രണ്ടര വർഷം മുൻപ് നഗരമദ്ധ്യത്തിൽ വ്യാപാരിയെ ആക്രമിച്ച് തങ്കക്കട്ടി തട്ടിയെടുത്ത സംഭവമുണ്ടായി. അന്ന് പൊലീസിന് തുണയായത് സ്വകാര്യ സ്ഥാപനങ്ങളുടെ സി.സി ടി.വി കാമറയായിരുന്നു. ഗുഡ്സ് ഷെഡ് റോഡിലെ കെട്ടിടത്തിന് മുന്നിൽ വ്യാപാരി നേതാവ് ഇരുചക്രവാഹനത്തിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ട സംഭവത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായില്ല.
40 കാമറകൾ സ്ഥാപിച്ചിരുന്നു
ഏഴ് വർഷം മുൻപാണ് നഗരത്തിൽ 40 സി.സി ടി.വി കാമറകൾ സ്ഥാപിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നന്നായി പ്രവർത്തിച്ച കാമറകൾ പിന്നീട് ഒന്നൊന്നായി കണ്ണടച്ചു. അറ്റകുറ്റപ്പണിയുടെ അഭാവമാണ് പ്രശ്നമായത്. എ.എസ്.പി ഓഫീസ് കേന്ദ്രീകരിച്ചാണ് സി.സി.ടി.വി പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |