ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് എഴുന്നെള്ളത്തിനിടെ ആനയുടെ കണ്ണിലേക്ക് ലേസർ രശ്മി അടിച്ചത് വിവാദമായി. ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പ് കിഴക്കേ ഗോപുരവാതിലിന് സമീപത്തെത്തിയപ്പോഴാണ് ദേവിയുടെ
തിടമ്പേറ്റിയ ഗജവീരൻ ഓമല്ലൂർ മണികണ്ഠന്റെ കണ്ണിലേക്ക് അജ്ഞാതൻ ലേസർ രശ്മി അടിച്ചത്. ഇതേ തുടർന്ന് ആന മൂന്ന് പ്രാവശ്യം തല ഉയർത്തി അസ്വസ്ഥത കാട്ടി. ആനയുടെ അസ്വഭാവിക പ്രതികരണത്തിൽ ഭക്തരും, ദേവസ്വം അധികൃതരും മേളക്കാരും ഉപദേശക സമിതി ഭാരവാഹികളും ആശങ്കയിലായി. തുടർന്ന് പാപ്പാൻ ആനയെ അനുനയിപ്പിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് കൊണ്ടുപോയത്. ആനയുടെ കണ്ണിലേക്ക് ലേസർ രശ്മി പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ആനയുടെ അസ്വഭാവിക പ്രതികരണത്തിന് കാരണം ക്ഷേത്ര ഭാരവാഹികൾക്ക് മനസിലായത്. സാമൂഹ്യവിരുദ്ധർ തൃപ്പൂത്താറാട്ട് എഴുന്നെള്ളത്ത് അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉപദേശക സമിതി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങന്നൂർ ഡിവൈ.എസ്.പി.ക്കും, വനം വകുപ്പ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കും പരാതി നൽകിയതായി ഉപദേശകസമിതി പ്രസിഡന്റ് എസ്.വി. പ്രസാദ്, സെക്രട്ടറി കെ.കെ. വിനോദ്കുമാർ, ജനൽ കൺവീനർ ഷൈജു വെളിയത്ത് എന്നിവർ പറഞ്ഞു. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |