ലഹരി വസ്തുക്കളുടെ ഇടപാട് കേന്ദ്രമായി പുലിമുട്ട്
കരുനാഗപ്പള്ളി: കായംകുളം മത്സ്യബന്ധന തുറമുഖത്തിലെ പ്രധാന പുലിമുട്ട് സാമൂഹ്യ വിരുദ്ധരുടെ പിടിയിലെന്ന് ആക്ഷേപം. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റമായ അഴീക്കൽ പൊഴിമുഖത്താണ് കടലിലേക്ക് 900 മീറ്റർ നീളമുള്ള പ്രധാന പുലിമുട്ടുള്ളത്. ഇതിപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
കൂറ്റൻ പാറകൾ കൊണ്ട് നിർമ്മിച്ച പുലിമുട്ടിന്റെ വശങ്ങൾ ഇവരുടെ രഹസ്യ കേന്ദ്രങ്ങളാണ്. കടലിനോട് ചേർന്നുള്ള പാറയിലിരിക്കുന്നവരെ കരയിൽ നിന്ന് കാണാൻ കഴിയില്ല. പുലിമുട്ടിന്റെ തുടക്കം തുറന്നുകിടക്കുന്നതിനാൽ ആർക്ക് എപ്പോൾ വേണമെങ്കിലും അവിടെ എത്തിച്ചേരാം. കടലിൽ ചൂണ്ടയിടാനെന്ന വ്യാജേനെയാണ് സാമൂഹ്യ വിരുദ്ധർ പുലിമുട്ടിലെ ഒളിയിടങ്ങളിൽ ചേക്കേറുന്നത്. ഇവിടെവച്ചാണ് ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നത്.
വാഹനങ്ങളിൽ പുലിമുട്ടിന്റെ അറ്റംവരെ പോകാൻ കഴിയുമെന്നതും ഇത്തരക്കാർക്ക് സഹായകമാണ്.
ഉച്ചനേരങ്ങളിൽ ബീച്ചും പുലിമുട്ടും വിജനമായിരിക്കും. യുവാക്കളും സ്കൂൾ വിദ്യാർത്ഥികളും ഈ സമയങ്ങളിൽ കൂടുതലായി ഇവിടെ എത്താറുണ്ട്. വൈകുന്നേരം ബീച്ച് സജീവമാകുന്നതോടെ ഇവരെല്ലാം ഇവിടം വിട്ടൊഴിഞ്ഞിരിക്കും. പിന്നീട് രാത്രി 9 മണിയോടെ ലഹരി സംഘങ്ങൾ വീണ്ടും സജീവമാകുമെന്നും നാട്ടുകാർ പറയുന്നു. പൊലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് ഉണ്ടാകാത്തത് കാരണം സാമൂഹ്യവിരുദ്ധർക്ക് ഭയാശങ്ക കൂടാതെ കാര്യങ്ങൾ നടത്തിയെടുക്കാനും കഴിയും.
വിനോദസഞ്ചാരത്തെ ബാധിക്കും
പകൽ സമയങ്ങളിൽ പുലിമുട്ടിന്റെ കവാടം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മാത്രമല്ല, ഇവിടെ എത്തുന്ന ടൂറിസ്റ്റുകളുടെ വിവര ശേഖരണത്തിനായി ഒരു ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കണമെന്ന ആവശ്യവും ഡി.ടി.പി.സി ചെവിക്കൊള്ളില്ലെന്നപരാതിയും നാട്ടുകാർക്കുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ നിന്ന് അഴീക്കൽ ബീച്ചിനേയും പുലിമുട്ടിനേയും സംരക്ഷിച്ചില്ലെങ്കിൽ വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |