കടയ്ക്കാവൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ, തിനവിള എ.കെ നഗർ പൊങ്കാലവിള വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുരാജ് (22), ഉള്ളൂരിൽ നിന്ന് തിനവിള എ.കെ നഗർ എസ്.ജി ഭവനിൽ താമസിച്ചു വരുന്ന വാവ എന്ന് വിളിക്കുന്ന ജിഷ്ണു(20) എന്നിവരാണ് അറസ്റ്റിലായത്.
2021 നവംബർ 29നാണ് കേസിന് ആസ്പദമായ സംഭവം. കീഴാറ്റിങ്ങൽ കുളപ്പാടം മാടൻനടയ്ക്ക് സമീപം ശാസ്തമൂല വീട്ടിൽ രതീഷിനെയാണ് നാലാംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
രതീഷിന്റെ കുഞ്ഞമ്മ ശാന്തയുടെ ആളൊഴിഞ്ഞ വീട്ടിൽ പ്രതികളിൽ ഒരാൾ ആളെക്കൂട്ടി വന്ന് മദ്യപിച്ചു ബഹളം വയ്ക്കുന്നത് രതീഷും ഭാര്യയും വിലക്കിയിരുന്നു. അതിലുള്ള വിരോധം കാരണമാണ് നവംബർ 29ന് രാത്രി എട്ടര ഓടെ ഒന്നാം പ്രതി സുരാജിന്റെ നേതൃത്വത്തിൽ നാലാംഗ സംഘം രതീഷിന്റെ വീടിന് മുന്നിലെത്തി രതീഷിന്റെ മകനെ ആക്രമിക്കുകയും അതുകണ്ട് പിടിച്ചുമാറ്റാൻ എത്തിയ രതീഷിനെയും ഭാര്യയെയും ഇവർ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ രതീഷിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. പ്രതികൾ രതീഷിന്റെ സ്കൂട്ടറും അടിച്ചു തകർത്തു.
ഒളിവിൽ പോയ പ്രതികളെ സഹസികമായാണ് കടയ്ക്കാവൂർ പൊലീസ് എസ്.എച്ച്.ഒ അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ദിപു, എ.എസ്.ഐ ജയപ്രസാദ്, ശ്രീകുമാർ, എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ വിഷ്ണു, രാകേഷ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |