വിഴിഞ്ഞം: മുല്ലൂർ പനവിള ആലുംമൂട്ടിൽ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാബീവി (50), സുഹൃത്തും പാലക്കാട് സ്വദേശിയുമായ രണ്ടാംപ്രതി അൽഅമീൻ (26), റഫീക്കയുടെ മകനും മൂന്നാം പ്രതിയുമായ ഷഫീക്ക് (23) എന്നിവരെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെയാണ് ഇവരെ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്. കൊല നടത്തിയ രീതിയും മൃതദേഹം ഒളിപ്പിച്ച രീതിയും പ്രതികൾ വിശദീകരിച്ചു. വീട് മാറിപ്പോകുന്നതിനു മുന്നോടിയായി റഫീഖാബീവി നൽകിയ കട്ടിലും പാത്രങ്ങളും ശാന്തകുമാരിയുടെ വീട്ടിലെത്തിച്ച് തിരിച്ചറിഞ്ഞു. വൃദ്ധയെ വീട്ടിൽ വിളിച്ചുവരുത്തി ബോധം കെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന് രക്ഷപ്പെടാനായിരുന്നു ആദ്യപദ്ധതി. പിന്നീട് പദ്ധതി കൊലപാതകത്തിലേക്ക് മാറ്റുകയായിരുന്നെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി.
കൊലപാതകം നടത്തുന്ന സമയത്ത് അൽഅമീൻ ധരിച്ചിരുന്ന ബെർമുഡ രക്തം പുരണ്ടതിനാൽ ഉപേക്ഷിച്ചിരുന്നു. ഇത് പുരയിടത്തിലെ വാഴക്കൂട്ടത്തിനിടയിൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. ഇവർ കവർന്ന ആഭരണങ്ങൾ തിരിച്ചെടുക്കുന്നതിന് ബുധനാഴ്ച ഇവരുമായി തെളിവെടുപ്പ് നടത്തും.
പ്രതികളെ കൊല്ലപ്പെട്ട ശാന്തകുമാരിയുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, എസ്.എച്ച്.ഒമാരായ പ്രജീഷ് ശശി, പ്രൈജു. ജി,എച്ച്. അനിൽകുമാർ, സനോജ്, എസ്.ഐമാരായ കെ.എൽ. സമ്പത്ത്, എസ്. അനീഷ്‌കുമാർ, വനിതാ സി.പി.ഒ വിജിത. സി.വി അടക്കമുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. പ്രതികളുടെ മുഖം കാണണമെന്ന് നാട്ടുകാർ ബഹളംവച്ചതോടെ പൊലീസ് ഇവരോട് മാസ്‌ക് മാറ്റാൻ ആവശ്യപ്പെട്ടു.
ഫോട്ടോ: വൃദ്ധയുടെ കൊലപാതകക്കേസിലെ പ്രതികളെ
ഇന്നലെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
ഫോട്ടോ: രണ്ടാംപ്രതി അൽ അമീൻ കൊലപാതകസമയത്ത്
ധരിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുത്തപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |