ഇടുക്കി: എസ്.എഫ് ഐ പ്രവർത്തകനും ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ നവവരനടക്കം രണ്ട് പേർ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയിമോൻ സണ്ണി (27) , കെ.എസ്.യു പ്രവർത്തകൻ വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി (23) എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സോയിമോൻ ഇന്നലെ പുലർച്ചെ കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചേലച്ചുവട്ടിലുള്ള വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് അലൻ ബേബി അറസ്റ്റിലായത്. മൂന്നാം പ്രതി ജിതിൻ ഉപ്പുമാക്കൽ, നാലാം പ്രതി ടോണി തേക്കിലക്കാട്ട് എന്നിവരെ ഇന്നോവ കാറിൽ എറണാകുളത്തേക്ക് രക്ഷപ്പെടാൻ അലനാണ് സഹായിച്ചത്. 17നായിരുന്നു അലന്റെ വിവാഹം. ഇന്നലെ വെള്ളയാംകുടിയിലെ വീട്ടിൽ നിന്ന് ഇടുക്കി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ, ധീരജ് വധക്കേസിൽ എട്ട് പ്രതികൾ പിടിയിലായി.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. എന്നാൽ കേസിലെ മുഖ്യതെളിവായ ധീരജിനെ കുത്തിയ കത്തി കണ്ടെത്താനായിട്ടില്ല. കൊലയ്ക്ക് ശേഷം രക്ഷപ്പെടുന്നതിനിടെ ചെറുതോണിക്ക് സമീപത്തെ റോഡരികിൽ വലിച്ചെറിഞ്ഞെന്നാണ് നിഖിൽ പൈലിയുടെ മൊഴി. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |