കൊച്ചി: വൈറ്റില ഹബ്ബിന് സമീപത്തെ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയും വിദേശകറൻസികളും വിലകൂടിയ വാച്ചും മോഷ്ടിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര മേപ്രക്കുഴി വടക്കേതിൽ വീട്ടിൽ സുനിൽ ഗുപ്ത (42) ആണ് പിടിയിലായത്. 80ലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. വൈറ്റില ആർ.എസ്.എ.സി റോഡിലെ വിദേശ മലയാളിയുടെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ മാരാരിക്കുളത്തെ ഉത്സവത്തിന് പോയ തക്കം നോക്കി മുൻവാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. പ്രതി പാലക്കാടുണ്ടെന്ന വിവരത്തെതുടർന്ന് അവിടെയെത്തിയ മരട് പൊലീസ് സംഘത്തിന് ആളെ കണ്ടെത്താനായില്ല. ഇതിനിടെ ഇയാൾ പഴനിയിലേക്ക് കടന്നതായി വിവരം ലഭിച്ചു. കവർച്ച മുതലിൽ ഒരുഭാഗം കോഴിക്കോട് വില്പന നടത്തിയശേഷം ശേഷിച്ചവ പഴനിയിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. പഴനി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. എറണാകുളം സൗത്ത് അസി. കമ്മിഷണർ വൈ. നിസാമുദ്ദീന്റെ, മരട് എസ്.എച്ച്.ഒ സാജൻ ജോസഫ്, എസ്.ഐ റിജിൻ എം.തോമസ്, ഹരികുമാർ, സി.പി.ഒമാരായ അരുൺരാജ്, പ്രശാന്ത് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |