കൊച്ചി: ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുന്നതു വരെ പ്രതികളായ സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കരുതെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. മറ്റൊരു കോടതിയിലേക്ക് ജാമ്യാപേക്ഷകൾ മാറ്റണമെന്നാവശ്യപ്പെട്ട് ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസ് മേരി ജോസഫാണ് ഇടക്കാല ഉത്തരവ് നൽകിയത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യ ഹർജികൾ പരിഗണിക്കേണ്ടതായിരുന്നു.
അറസ്റ്റിലായ സി.പി.എം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൾ റഹ്മാൻ, സി.പി.എം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ സൈനുദ്ദീൻ, ബഷീർ, അസീസ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.
പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യ ഹർജികളിൽ തനിക്ക് നോട്ടീസ് നൽകിയില്ലെന്നും കേസിന്റെ വിവരങ്ങൾ ലഭ്യമാക്കിയില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയും പാർട്ടിയിൽ ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയുമാണ്. സി.പി.എം പ്രവർത്തകർ പ്രതിയായ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തിൽ ജാമ്യഹർജികൾ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |