കറുകച്ചാൽ : സ്കൂട്ടർ ഉടമയെ ഹെൽമറ്റ്കൊണ്ട് അടിച്ചിട്ട ശേഷം തട്ടിയെടുത്ത സ്കൂട്ടർ വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. മണർകാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂർ സ്വദേശി മണിയാറ്റുങ്കൽ അനന്ദു (23) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറുടമ അയർക്കുന്നം ഗൂർഖണ്ഡസാരി സന്തോഷ് ഭവനിൽ ഡെന്നീസ് ജോസഫ് (51) ന് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നീറികാട് ഗൂർഖണ്ഡസാരി റോഡിലായിരുന്നു സംഭവം. സ്കൂട്ടർ റോഡരികിൽ നിറുത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഡെന്നീസിനെ ഷിനുവും അനന്ദുവും ചേർന്ന് ആക്രമിച്ച് വാഹനവുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹനത്തിന്റെ നമ്പർ മാറ്റി കണ്ണാടികൾ ഇളക്കിമാറ്റി. ബിവറേജസിന് സമീപമെത്തിയ ഇവർ ആളുകളോട് സ്കൂട്ടർ വിൽക്കാനുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാൾ കറുകച്ചാൽ പൊലീസിൽ വിവരം അറിയിച്ചു. സ്കൂട്ടർ നഷ്ടമായതിനെ തുടർന്ന് ഉടമ അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്കൂട്ടർ വാങ്ങാമെന്ന് പറഞ്ഞ് പൊലീസ് ഇവരെ കറ്റുവെട്ടി ഭാഗത്തേക്ക് വരാൻ ആവശ്യപ്പെട്ടു. മോഷ്ടിക്കപ്പെട്ട വാഹനമാണെന്ന് കണ്ടെത്തിയതോടെ പിടികൂടുകയായിരുന്നു. അനന്ദുവിന്റെ പേരിൽ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ ഋഷികേശൻനായർ, എസ്.ഐ എ.ജി ഷാജൻ, റെജി ജോൺ, പി.ടി ദയാലു, അൻവർ കരീം, വിനീത് ആർ.നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |