മുട്ടം: ജില്ല കോടതി, ജില്ലാ ഹോമിയോ ആശുപത്രി, കുടയത്തൂരിലുള്ള സ്ഥാപനത്തിലും മോഷണം നടത്തിയ വ്യക്തിയെ മുട്ടം പൊലീസ് പിടി കൂടി. പാലക്കാട് മണ്ണാർക്കാട് കണ്ണന്നൂർ പൊട്ടാശ്ശേരിൽ ഷെമിനാണ് (22) പിടിയിലായത്. ഇന്നലെ രാവിലെ 7.45 ന് കോടതിയിലെയും തൊട്ടടുത്തുള്ള ജില്ല ഹോമിയോയിലേയും വനിത ജീവനക്കാരായ രണ്ട് ആളുകളുടെ പണവും, ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളുള്ള വാനിറ്റ് ബാഗ് മോഷ്ടിച്ചു. പിന്നീട് പ്രതി കുടയത്തൂരിൽ എത്തി പണി സ്ഥാപനത്തിൽ നിന്നും തൊഴിലാളികളുടെ 6000 രൂപ മോഷ്ടിച്ചു. മോഷ്ടാവിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ മുട്ടം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം മോഷ്ടാവിനെ കണ്ടെങ്കിലും ഇയാൾ ഓടി മറഞ്ഞു. ഓട്ടോ റിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ്ങ് കോളേജിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. വിലാസം ഉൾപ്പടെ മാറ്റി മാറ്റി പറയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതായുണ്ടെന്ന് പൊലിസ് പറഞ്ഞു. കോടതി ജീവനക്കാരിയും ഹോമിയോ മെഡിക്കൽഓഫീസ് മേധാവിയും ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. മറ്റു സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ പി.കെഷാജഹാൻ, പി.എസ്. സുബൈർ, കെ.എ മുഹമ്മദ് , എസ്.സി.പി.ഒ മാരായ ദീപു ഷാജി,പ്രദീപ്, അമ്മു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |