പാലാ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയുടെ കണ്ണുവെട്ടിക്കാൻ ഒരു കോടി രൂപയുടെ കാറിന്റെ നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ച് വന്ന വിരുതനെ പാലാ ഹൈവേ പോലീസ് പിടികൂടി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
രാത്രി 11 മണിയോടെ തൊടുപുഴ റൂട്ടിൽ അതിവേഗതയിൽ ഒരു ടൊയോട്ട വെൽഫയർ കാർ വരുന്നതു കണ്ടാണ് പാലാ ഹൈവേ പൊലീസ് കൈ നീട്ടിയത്. പരിശോധനയിൽ യഥാർത്ഥ നമ്പർപ്ലേറ്റിന് മുകളിൽ മറ്റൊരു നമ്പർ സ്റ്റിക്കറായി ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാഹനത്തിന്റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു.
എന്താണ് നമ്പർപ്ലേറ്റ് മറയ്ക്കാൻ കാരണമെന്ന് ഉടമയോട് ചോദിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവന്നത് ; അതിവേഗതയിൽ താൻ വാഹനമോടിച്ച് പോകുമ്പോൾ പുതുതായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറയിൽ കുടുങ്ങാതിരിക്കാൻ കാണിച്ച ''നമ്പർ'' ആയിരുന്നു ഇതെന്ന ഉടമയുടെ വെളിപ്പെടുത്തൽ പൊലീസിനെയും ഞെട്ടിച്ചു.
തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു എന്നായിരുന്നു കാറുടമയുടെ മറുപടി. പിന്നീട് പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. മലപ്പുറത്തുനിന്നാണ് തൊടുപുഴ സ്വദേശി വാഹനം വാങ്ങിയത്. മറ്റ് രേഖകളെല്ലാം ശരിയായിരുന്നതിനാൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിക്കേസെടുത്ത് പൊലീസ് ഇയാളെ പറഞ്ഞയച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കറും കീറി കളയിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |