മാനന്തവാടി: മാനന്തവാടി സബ് ആർടിഒയിലെ സീനിയർ ക്ലർക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓഫിസിൽ കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ. ഓഫിസിലെ 11 പേരെ വയനാട് ജില്ലയ്ക്ക് അകത്തും പുറത്തുമായി സ്ഥലം മാറ്റണമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ശുപാർശ ചെയ്തു. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് സിന്ധുവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്ന ഗുരുതര ആരോപണം ഉയർന്നതോടെ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ ആരോപണവിധേയയായ ജൂനിയർ സൂപ്രണ്ട് അജിത കുമാരിയോട് 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു.
അന്തിമ റിപ്പോർട്ടിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.
മാനന്തവാടി സബ് ആർ.ടി ഓഫിസിലെ മിക്ക ജീവനക്കാരും 8 വർഷത്തോളമായി ഇതേ ഓഫിസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇത് കൂടി കണക്കിലെടുത്താണ് കൂട്ടസ്ഥലമാറ്റമെന്നാണ് വിവരം.
പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ചാകും ജൂനിയർ സുപ്രണ്ടിനെതിരെയുള്ള കൂടുതൽ വകുപ്പ് തല നടപടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |