കൊച്ചി: ബൈക്കിൽ ലിഫ്റ്റ് കൊടുത്തശേഷം ആളൊഴിഞ്ഞയിടത്ത് എത്തിയപ്പോൾ യുവാവിന്റെ കഴുത്തിൽ കത്തിവച്ച് ഒന്നര പവന്റെ മാലയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും പിടിച്ചുപറിച്ച് കടന്നുളഞ്ഞ പ്രതി കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി. എടവനക്കാട് പുത്തൻ വീട്ടിൽ അനീഷ് കാസിമിനെയാണ് (34) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പുതുവൈപ്പ് സ്വദേശി രതീഷിന്റെ മാലയും മൊബൈലുമാണ് ഇക്കഴിഞ്ഞ 13ന് രാവിലെ അനീഷ് കവർന്നത്. എറണാകുളം ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് അനീഷിന്റെ ബൈക്കിൽ രതീഷ് ലിഫ്റ്റ് ചോദിച്ചു കയറിയത്. പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിന് അടുത്തെത്തിയപ്പോൾ അനീഷ് കൈയിൽ കരുതിയിരുന്ന കത്തി രതീഷിന്റെ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി. ജീവൻ രക്ഷിക്കാൻ മാലയും മൊബൈലും കൈമാറുകയായിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കാളമുക്കിൽ നടത്തിയ വാഹനപരിശോധനയിൽ കഞ്ചാവുമായി പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ജുവലറിയിൽ വിറ്റതായാണ് മൊഴി. മാലയും മൊബൈൽ ഫോണും വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുളവുകാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |