പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികൾകൂടി അറസ്റ്റിൽ. ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാൻ, ഫിറോസ്, റിഷിൽ, ബാസിത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. അബ്ദുറഹ്‌മാനും ഫിറോസും ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഗൂഢാലോചന നടത്തിയതിനാണ് റിഷിലും ബാസിതും പിടിയിലായത്.
എസ്.ഡി.പി.ഐ പാറ എലപ്പുള്ളി ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടി നൽകാൻ കൊലയാളി സംഘം കൃത്യമായ പദ്ധതിയിട്ടിരുന്നു. പകരത്തിന് പകരം കൊല്ലേണ്ടവരെ ആദ്യം സ്‌കെച്ചിട്ടു. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടവരുടെ പട്ടിക തയ്യാറാക്കിയത് ഇന്നലെ അറസ്റ്റിലായ റിഷിലാണ്. പട്ടികയിലുള്ളവരുടെ വീട്, ഓഫീസ്, ഇവർ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം, ഓഫീസിൽ എത്തുന്ന സമയം, ഓഫീസിൽ ചെലവഴിക്കുന്ന സമയം എന്നിവയുൾപ്പെടെ അന്വേഷിച്ചാണ് അരുംകൊല നടപ്പാക്കിയത്. കൊലപാതകം നടന്ന ദിവസം രാവിലെ റിഷിൽ ഉൾപ്പെടെയുള്ള സംഘം മേലാമുറിയിൽ നിലയുറപ്പിച്ചിരുന്നു. ശ്രീനിവാസൻ കടയിലുണ്ടെന്ന വിവരം കൊലയാളി സംഘത്തിന് കൈമാറിയതും റിഷിലാണെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.
കൈയെത്തും ദൂരത്ത് കൊലയാളികൾ
ഇതുവരെ 13 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.വമൂന്നുപേരെക്കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായവരിൽ നിന്ന് ഗൂഢാലോചന മുതൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരെ വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് ആയുധം എത്തിച്ച ചുവന്ന സ്വിഫ്റ്റ് കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. തിരിച്ചറിയൽ പൂർത്തിയാക്കി അറസ്റ്റ് ഉണ്ടാവും. കാറിനായുള്ള തെരച്ചിൽ നടക്കുകയാണ്.
അതേസമയം, സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്നുപേർക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എ.ഡി.ജി.പി വ്യക്തമാക്കി. വിഷുദിനത്തിലാണ് എസ്.ഡി.പി.ഐ നേതാവ് എലപ്പുള്ളി സ്വദേശി സുബൈർ കൊല്ലപ്പെടുന്നത്. ഇതിന് പിറ്റേദിവസമാണ് ശ്രീനിവാസനെ അക്രമിസംഘം വകവരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |