ലണ്ടൻ : രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് കൊച്ചുമകൻ ഹാരിക്കും ഭാര്യ മേഗനും വിലക്ക്. ഇതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ബ്രിട്ടിഷ് സൈന്യത്തിന്റെ 'ട്രൂപ്പിങ് ദ് കളർ' നടക്കുമ്പോൾ ബക്കിങ്ങാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുവർക്കും സ്ഥാനമുണ്ടാകില്ല. രാജകീയപദവികൾ ഉപേക്ഷിച്ച് യു.എസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങൾക്കൊപ്പം ബാൽക്കണിയിൽ നിൽക്കാൻ അനുമതിയില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഹാരിയുടേയും മേഗന്റേയും ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിർമ്മിക്കുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സംഘം ആഘോഷപരിപാടിയിൽ കടന്നു കയറി രംഗങ്ങൾ ചിത്രീകരിക്കാൻ ,സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്ററിക്കായി നെറ്റ്ഫ്ളിക്സുമായി 1000 കോടി രൂപയുടെ കരാറിലാണ് ഇരുവരും ഒപ്പിട്ടിരിക്കുന്നത്.
ഛായാഗ്രാഹകർ ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘം ഹാരിയെയും മേഗനെയും സദാ അനുഗമിക്കുന്നുണ്ട്. കൊട്ടാരവളപ്പിലേക്കോ, രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലേക്കോ നെറ്റ്ഫ്ളിക്സ് സംഘത്തിനു പ്രവേശനം അനുവദിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെങ്കിലും പ്ലാറ്റിനം ജൂബിലിച്ചടങ്ങിനിടയിൽ ജനക്കൂട്ടത്തിനിടയിൽ നിന്ന് രഹസ്യമായി സംഘം ചിത്രീകരണം നടത്തുമെന്ന സംശയമുള്ളതിനാലാണ് സുരക്ഷ കടുപ്പിച്ചത്.
രാജകീയ പദവികൾ ഉപേക്ഷിച്ച ശേഷം കൊട്ടാരവുമായി അകലം പാലിച്ചിരുന്ന ഹാരിയും മേഗനും ഇപ്പോൾ രാജ്ഞി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതും ബന്ധം പുതുക്കുന്നതും ഡോക്യുമെന്ററിക്ക് ആവശ്യമായ രംഗങ്ങൾ ഒരുക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |