SignIn
Kerala Kaumudi Online
Thursday, 19 September 2024 8.20 AM IST

 പ്രൊഫഷണൽ ക്രിമിനലുകളെ വെല്ലും ഷൈബിന്റെ തരികിട രോഗിയായി അഭിനയിച്ചു, വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചു

Increase Font Size Decrease Font Size Print Page
dd

മലപ്പുറം: നാട്ടുവൈദ്യന്റെ കൊലയും ബ്ലൂ പ്രിന്റ് തയ്യാറാക്കി ഗൾഫിൽ നടത്തിയ രണ്ട് കൊലപാതകങ്ങളുടെ ആസൂത്രണവും മുഖ്യപ്രതി ഷൈബിൻ തെളിവു നശിപ്പിക്കാൻ സ്വീകരിച്ച രീതിയും പ്രൊഫഷണൽ ക്രിമിനലുകളെ വെല്ലുന്നതാണെന്ന് പൊലീസ്. ഓരോനീക്കവും കൃത്യമായി ആസൂത്രണം ചെയ്യുന്ന അതിബുദ്ധിമാനായ കൊടുംക്രിമിനലെന്നും ഷൈബിനെ പൊലീസ് വിശേഷിപ്പിക്കുന്നു. മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന നാട്ടുവൈദ്യനെ ഒന്നേകാൽ വർഷം ഇയാൾ സ്വന്തം വീടിന്റെ ഒന്നാം നിലയിൽ ഒളിപ്പിച്ചു പീഡിപ്പിച്ചിട്ടും അയൽവാസികൾ പോലുമറിഞ്ഞില്ലെന്നത് ഇതിന് തെളിവാണ്.

വർഷങ്ങളായി ഗൾഫിലായിരുന്ന വയനാട് ബത്തേരി സ്വദേശിയായ ഷൈബിൻ അഞ്ചുവർഷം മുമ്പാണ് നിലമ്പൂർ മുക്കട്ടയിൽ ആഡംബര വീട് വാങ്ങിയത്. യാതൊരു ബന്ധങ്ങളും ഇയാൾക്ക് ഇവിടെ ഇല്ലായിരുന്നു. ഷൈബിനെ നിലമ്പൂരിൽ കൂടുതലായി കണ്ടുതുടങ്ങിയിട്ട് രണ്ടുകൊല്ലമേ ആയിട്ടുള്ളൂ. ഗൃഹപ്രവേശത്തിന് അയൽവാസികളെ ക്ഷണിച്ചതൊഴിച്ചാൽ ആരേയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ മതിൽക്കെട്ടിനുള്ളിലാണ്.

താൻ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയെന്നും അണുബാധ ഉണ്ടാകാതിരിക്കാൻ ആരും കാണാൻ വരരുതെന്നും ഷൈബിൻ പ്രചരിപ്പിച്ചിരുന്നു. വീട്ടിലേക്ക് ആരും വരാതിരിക്കാനുള്ള അടവായിരുന്നു ഇത്. വൈദ്യനെ വീട്ടിൽ തടങ്കലിലാക്കിയതിന് പിന്നാലെയായിരുന്നു ഈ പ്രചാരണം. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഷൈബിന്റെ വീടിന്റെ മുൻവശത്തെ മതിൽ പൂർണ്ണമായും പൊളിച്ചിരുന്നു. പിന്നാലെ വീട്ടിലേക്കുള്ള കാഴ്ച മറയ്ക്കുന്നതിനായി രണ്ടാൾപൊക്കത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി. താത്കാലികമായി സ്ഥാപിച്ച ഗേറ്റടക്കം ഷീറ്റ് കൊണ്ട് മറച്ചു.


300 കോടിയുടെ

ആസ്തിയെന്ന് അവകാശവാദം

300 കോടിയോളം രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് ഷൈബിൻ അവകാശപ്പെട്ടിരുന്നത്. നിലമ്പൂരിലെ വീടിന് പുറമെ ബത്തേരിയിൽ രണ്ട് വീടുകളുണ്ട്. ബത്തേരിയിൽ മറ്റൊരു ആഡംബര വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. സാധാരണ കുടുംബത്തിലാണ് പിറന്നത്. പ്ലസ്‌ടുവാണ് യോഗ്യത. പത്തുവർഷം മുമ്പാണ് ഗൾഫിൽ പോയത്. തുടർന്ന് സാമ്പത്തിക വളർച്ച അതിവേഗത്തിലായിരുന്നു. ഡീസൽ വ്യാപാരമാണെന്നാണ് ബന്ധുക്കളോട് ഉൾപ്പെടെ പറഞ്ഞിരുന്നത്.

ദുരൂഹമായ സാമ്പത്തിക ഇടപാടുകളാണ് ഇയാൾ നടത്തിയിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അബുദാബിയിൽ സ്വന്തമായി റെസ്റ്റോറന്റുണ്ട്. പാർട്ണറുടെ മരണത്തിനുശേഷം ഇയാൾ അബുദാബിയിലേക്ക് പോയിട്ടില്ല. പ്രവേശന വിലക്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബത്തേരി പൊലീസിൽ ഒരാളെ മർദ്ദിച്ചതിന് കേസുണ്ടായിരുന്നത് ഒത്തുതീർപ്പാക്കി. വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കുന്നംകുളം സ്റ്റേഷനിൽ കേസുണ്ട്. ഷൈബിനെ മഞ്ചേരി സബ്‌ജയിലിൽ പ്രവേശിപ്പിച്ച ശേഷം പരിസരത്ത് കുപ്രസിദ്ധരായ കൊടുംക്രിമിനലുകളുടെ സാന്നിദ്ധ്യമുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.