അടൂർ : ബിവറേജസ് കോർപ്പറേഷന്റെ അടൂർ ഒൗട്ട് ലറ്റിൽ മോഷണം നടത്തിയ കേസിലെ പ്രതികളെ 17 ദിവസത്തിനുള്ളിൽ വലയിലാക്കിയത് അടൂർ പൊലീസിന് അംഗീകാരമായി. യാതൊരു തെളിവും ലഭിക്കാതിരുന്ന കേസിൽ സൂക്ഷ്മമായ അന്വേഷണത്തിലൂടെയാണ് ഇൗ മികവ് നേടിയത്. സമീപ കാലങ്ങളിൽ നടന്ന ഒട്ടുമിക്ക മോഷണങ്ങളിലെയും പ്രതികളെ ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തും പൊലീസ് നേട്ടം കൈവരിച്ചിരുന്നു.
ഏറെ തലവേദന സൃഷ്ടിച്ചതായിരുന്നു മദ്യശാലയിലെ മോഷണം. സമീപത്തെ സി. സി. ടി. വി ദൃശ്യങ്ങളിലൊന്നും പെടാതെയായിരുന്നു പ്രതികൾ മുങ്ങിയത്. സി. സി. ടി. വി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ സി.സി.ടി.വി ഡി.വി.ആറും അപഹരിച്ചു കടന്നതോടെ പൊലീസിന് ആദ്യഘട്ടത്തിൽ തുമ്പ് ലഭിക്കാത്ത അവസ്ഥയിലായി. ലോക്കർ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ പ്രൊഫഷണൽ മോഷ്ടാക്കളല്ല ഇതിന് പിന്നിലെന്ന് അന്വേഷണ സംഘം ആദ്യമേ വിലയിരുത്തി. 18 ലക്ഷം രൂപയായിരുന്നു ലോക്കറിൽ മോഷണ സമയത്ത് ഉണ്ടായിരുന്നത്.
കല്ലുകൊണ്ട് ഇടിച്ച് തുറക്കാൻ നടത്തിയ ശ്രമത്തിനൊടുവിൽ ലോക്കറിന്റെ ഹാൻഡിൽ ഒടിഞ്ഞതോടെ ഇത് ഇളക്കിക്കാണ്ടുപോകാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടയിലാണ് മദ്യശാലയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയ സെക്യൂരിറ്റി ജീവനാക്കാരനെക്കുറിച്ച് അറിയുന്നത്. ഇയാളുടെ മൊബൈൽ നമ്പർ മനസിലാക്കി സൈബർ സേനയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചതും അറസ്റ്റിലേക്കെത്തിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |