കാസർകോട് ജില്ല വിടാനുള്ള സാദ്ധ്യത തള്ളി പൊലീസ്
കാസർകോട്: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്കായി തിരച്ചിൽ തുടരുന്നു. ആലംപാടിയിലെ അമീറലിയെ (23) പിടികൂടുന്നതിനാണ് കാസർകോട് പൊലീസ് അന്വേഷണം തുടരുന്നത്. മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ അമീറലിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മേയ് 23ന് രാവിലെ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂർ ജില്ലാ സായുധസേനയിലെ എ.എസ്.ഐ കെ.സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജസീർ, അരുൺ എന്നിവരാണ് അമീറലിയെ കാസർകോട്ടേക്ക് കൊണ്ടുവന്നത്.
വിദ്യാനഗർ ബി. സി റോഡിൽ എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ചായ കുടിക്കണമെന്ന് പറഞ്ഞ അമീറലിയുടെ വിലങ്ങ് പൊലീസുകാർ അഴിച്ചുമാറ്റി. ഇതോടെ അമീറലി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കഴിഞ്ഞ രാത്രിയും കാസർകോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ അമീറലിയെ കണ്ടെത്താൻ തിരച്ചിൽ നടത്തി. വിദ്യാനഗർ, ആദൂർ, ബദിയടുക്ക പൊലീസും പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതി കാസർകോട് ജില്ല വിട്ടുപോകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. അമീറലി രക്ഷപ്പെട്ട ഉടൻ തന്നെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ദേശീയ- സംസ്ഥാനപാതകളിലുമെല്ലാം പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയതിനാൽ ജില്ല വിട്ട് പുറത്തുകടക്കാനുള്ള അവസരം അമീറലിക്ക് ലഭിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ ഏതോ രഹസ്യകേന്ദ്രത്തിൽ അമീറലി ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതി രക്ഷപ്പെട്ടതിനെ തുടർന്ന് മൂന്ന് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |