അഞ്ചൽ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരനെ കാണാതാവുകയും രാത്രി പുലർന്നപ്പോൾ റബർ തോട്ടത്തിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത അകറ്റാൻ പൊലീസ്.
അഞ്ചൽ പൊലീസ് എസ്.എച്ച്.ഒ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പി സന്തോഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലവും പരിസരവും ഇന്നലെ പരിശോധിച്ചു. പൊലീസ് ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
തടിക്കാട് കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി - ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്രാനെ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ ഏഴോടെ അര കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ നിന്ന് ടാപ്പിംഗ് തൊഴിലാളിയായ സുനിൽകുമാറാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തെത്താൻ ഉയരംകൂടിയ മൺതിട്ടകൾ കടക്കണമെന്നതും രാത്രിയിലെ മഴയിൽ കുട്ടി നനയാതിരുന്നതും സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസും നാട്ടുകാരും സംശയിച്ചിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിനിടെ തെരച്ചിൽ ശക്തമായതിനാൽ ശ്രമം ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നതിന്റെയോ ഭക്ഷണം കഴിക്കാതിരുന്നതിന്റെയോ ആലസ്യം കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇത്രയധികം സമയം കുട്ടി കരയാതിരുന്നതിൽ ബന്ധുക്കളുടെയോ വീടുമായി അടുപ്പമുള്ളവരുടെയോ പങ്കുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വിദേശത്തായിരുന്ന പിതാവ് ഇന്നലെ നാട്ടിലെത്തി.
അഞ്ചൽ സി.ഐ.യുടെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണമാണ് നടക്കുന്നത്. സംഭവത്തിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.
കെ.ബി. രവി, കൊല്ലം റൂറൽ എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |