ആലപ്പുഴ: ബധിരയും മൂകയുമായ വൃദ്ധയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്ത്. പുളിങ്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷി (അമ്മു-73)യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണാവശ്യം.
ഇതുസംബന്ധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ഉൾപ്പെടെ കർമ്മസമിതിക്ക് രൂപം നൽകിയതായി പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുന്നയിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രഥമവിവര റിപ്പോർട്ട് പോലും നൽകിയില്ല. ഈ സാഹചര്യത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കൃഷിയോഗ്യമല്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലത്താണ് അംബുജാക്ഷിയുടെ മൃതദേഹം കണ്ടത്. തനിയെ നടക്കാൻ പ്രയാസമുള്ള അവർ ഒറ്റയ്ക്ക് അവിടെയെത്തില്ല. വൃദ്ധയുടെ അടിപ്പാവാട മൃതദേഹത്തിനടുത്ത് നിവർത്തിയിട്ട നിലയിലും, ഉടമുണ്ട് ചെളിയിൽ പുരണ്ട നിലയിലുമായിരുന്നു. ഇടതുകൈയിലെ സ്വർണമോതിരവും കാണാതായിട്ടുണ്ട്. ഇതെല്ലാം ദുരൂഹതയുണ്ടാക്കുന്നതാണ്.
2022 ഏപ്രിൽ 22ന് രാവിലെ മുതലാണ് അംബുജാക്ഷിയെ കാണാതായത്. അന്നുതന്നെ കുടുംബാംഗങ്ങളും സമീപവാസികളും പുളിങ്കുന്ന് പൊലീസിൽ വിവരം അറിയിച്ചു. 24ന് രേഖാമൂലവും പരാതി നൽകി. എന്നാൽ, പൊലീസ് വിവരശേഖരണം നടത്താൻ പോലും തയ്യാറായില്ലെന്നാണ് ആരോപണം. ജനപ്രതിനിധികളുടെ സമ്മർദ്ദത്തെ തുടർന്ന് അഞ്ചുദിവസത്തിനുശേഷമാണ് പൊലീസ് ബന്ധുക്കളെ സമീപിച്ചതെന്ന് പ്രസിഡന്റും കർമ്മസമിതി ഭാരവാഹികളും ആരോപിച്ചു.
മൃതദേഹം കണ്ട സ്ഥലത്ത് അംബുജാക്ഷിയെ കാണാതായ വിവരം അറിഞ്ഞശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തോളം തവണ തിരിച്ചിൽ നടത്തിയിരുന്നു. അന്ന് അവിടെ നിന്ന് ദുർഗന്ധംപോലുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ദുരൂഹതയേറെയാണെന്നും കർമ്മസമിതി ഭാരവാഹികളായ മനോജ് നാനാശ്ശേരി, മനോജ് കെട്ടിടത്തിൽ, കെ.സുഗതൻ, അലക്സ് മാത്യു, കെ.പുരുഷോത്തമൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |