തളിപ്പറമ്പ്: വൃദ്ധയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. വളക്കൈ മുക്കാടത്തി ഹൗസിൽ അബ്ദുൾ ജബ്ബാർ (51) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പ് പ്രതിയെ പിടികൂടി തളിപ്പറമ്പ് പൊലീസ് ശ്രദ്ധനേടി.
വ്യാഴാഴ്ച ഉച്ചയോടെ ശരീര വേദനക്കുള്ള മരുന്ന് വിൽക്കാൻ എന്ന വ്യാജേന വീട്ടിലെത്തിയ യുവാവാണ് കുറുമാത്തൂർ കീരിയാട് തളിയൻ കാർത്ത്യായനിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. പലതവണ തലക്ക് അടിച്ചു. മുറിവിൽ 36 തുന്നിക്കെട്ടുകൾ വേണ്ടിവന്നു.
സി.ഐ എ.വി. ദിനേശിന്റെയും എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രദേശത്തെ എഴുപതോളംപേരെ ചോദ്യംചെയ്ത് ശേഖരിച്ച വിവരത്തിൽ നിന്നാണ് വീടുകളിലെത്തി മരുന്നുകൾ വിൽക്കുന്നവരിലേക്ക് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം മരുന്നുവിൽപ്പനക്കെത്തിയ ഒരാൾ വളക്കൈയിലാണെന്ന് പറഞ്ഞ വിവരം ഒരു സ്ത്രീ പൊലീസിനെ അറിയിച്ചതോടെ വളക്കൈ പ്രദേശത്തെ മരുന്നുവിൽപ്പനക്കാരിലേക്ക് പൊലീസിന്റെ ശ്രദ്ധതിരിഞ്ഞു. സ്വർണം വിൽക്കാനെത്തുന്ന ആരെയെങ്കിലും കുറിച്ച് അസ്വാഭാവികത തോന്നുകയാണെങ്കിൽ വിവരം കൈമാറാൻ ജുവലറികൾക്കും പൊലീസ് നിർദ്ദേശം നല്കി.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജുവലറിയിലെ സിസി ടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് അബ്ദുൾ ജബ്ബാറിലേക്ക് നിരീക്ഷണം കേന്ദ്രീകരിച്ചത്. രാത്രി തന്നെ ജബ്ബാറിന്റെ വീട് നിരീക്ഷണത്തിൽ വച്ച പൊലീസ് പുലർച്ചെ ഇയാളെ പിടികൂടുകയും ചെയ്തു. സംഭവസമയത്ത് ജബ്ബാർ ധരിച്ചിരുന്ന വസ്ത്രങ്ങളും വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.
കാർത്ത്യായനിയുടെ വീട്ടിൽ നിന്ന് ഇയാളുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്തിരുന്ന അബ്ദുൾ ജബാർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തിയതായിരുന്നു. ഇപ്പോൾ മരുന്ന് വിൽപ്പനയാണ്. കാർത്ത്യായനിയുടെ വീട്ടിലെത്തിയപ്പോൾ അവർ തനിച്ചാണെന്ന് മനസിലാക്കിയാണ് ആക്രമിച്ച് മാല കവർന്നതെന്നാണ് ഇയാളുടെ മൊഴി. മാല തളിപ്പറമ്പിലെ ഒരു ജുവലറിയിൽ 83,000 രൂപയ്ക്ക് വിറ്റിരുന്നു. കാർത്ത്യായനിയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക ഇയാളുടെ വീടിന് മുന്നിലെ കുറ്റിക്കാട്ടിൽ നിന്ന് ലഭിച്ചു. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |