തൃക്കാക്കര: ഓപ്പറേഷൻ റെയ്സിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവറുടെ ഉൾപ്പെടെ രണ്ടുപേരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് മൂന്നു മാസത്തേക്കു റദ്ദാക്കി. കലൂർ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച വയനാട് പുൽപള്ളി സ്വദേശിയായ അരുൺ ഷാജിയുടെ ലൈസൻസ് റദ്ദാക്കി. ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദത്തിലായിരുന്നു അരുൺ വാഹനമോടിച്ചത്. വാഹനം ശ്രദ്ധയിൽ പെട്ട എ.എം വി ഐ സമീർ ബാബുവിന്റെ നേതൃത്വത്തിൽ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഇയാൾ കടന്നുകളയുകയായിരുന്നു. നമ്പർ പരിശോധിച്ചാണ് വാഹനഉടമയെ കണ്ടെത്തിയത്.
ളളത്തോൾ ജങ്ഷനിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറായ തൃക്കാക്കര സ്വദേശി ഷംസുദീൻ ബാബുവിന്റെ ലൈസൻസും റദ്ദാക്കി. എം.വി.ഐ ഇന്ദുധരൻ ആചാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ കുടുങ്ങിയത്.
പരിശോധനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണെന്ന് ആർ.ടി.ഒ പി.എം. ഷെബീർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |