നാഗർകോവിൽ: ഊട്ടിയിൽ നിന്നും ഭൂമി വിറ്റ് മടങ്ങവെ തമിഴ്നാട് ധർമ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് മലയാളികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.തിരുവനന്തപുരം കുന്നുകുഴി ഷൈൻവില്ലയിൽ നെവിൽ ജി.ക്രൂസ്, എറണാകുളം വരാപ്പുഴ വരാഹമൂർത്തി ക്ഷേത്രത്തിന് സമീപം വലിയവീട്ടിൽ പരേതനായ ശിവകുമാർ പൈ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.ശരീരത്തിൽ വേറെ മുറിവുകൾ ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഇറിഡിയം ബിസിനസ് ഉള്ളതായി പൊലീസ് സംശയിക്കുന്നു.സേലത്ത് വച്ച് ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ധർമ്മപുരി വനത്തിൽ ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. കൊലയാളികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും വിവരമുണ്ട്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി കലൈ സെൽവന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നത്.കൊലയാളികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |