തിരുവനന്തപുരം: ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കിയതിന് പിന്നാലെ എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. വിദ്യാലയ പരിസരങ്ങളിൽ ശക്തമായ നിരീക്ഷണം നടത്താനും ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ സ്കൂൾ അധികൃതരുടെ സഹായത്തോടെ കണ്ടെത്തി ചികിത്സ നൽകാനുമാണ് എക്സൈസ് തീരുമാനം. ഇതിനായി വിമുക്തി പദ്ധതിയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർ സ്കൂൾ, കോളേജ് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
ഇതിനോടൊപ്പം ഓണക്കാല സ്പെഷ്യൽ ഡ്രൈവ് 5ന് ആരംഭിക്കാനും എക്സൈസ് തീരുമാനിച്ചു.
ഓണക്കാല വ്യാജമദ്യ നിർമ്മാണവും ഉപഭോഗവും കടത്തും തടയുകയാണ് ലക്ഷ്യം. സെപ്തംബർ12 വരെയാണ് സ്പെഷ്യൽ ഡ്രൈവ്. സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമ്മാണം, സ്പിരിറ്റിൽ നിറം കലർത്തി വില്പന, കൃത്രിമക്കള്ള് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തികൾക്കെതിരെ നടപടിയുണ്ടാകും.
വിമുക്തി ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. വിവരശേഖരണത്തിനായി ഇന്റലിജൻസ് വിഭാഗത്തെ നിയോഗിക്കുന്നതിനൊപ്പം ചെക്ക് പോസ്റ്റുകളിലുൾപ്പെടെ രാവും പകലും വാഹന പരിശോധനയും ശക്തമാക്കും. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലെ മുൻകുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ഇവരെ നിരീക്ഷണത്തിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |