ചാലക്കുടി: നോർത്ത് ചാലക്കുടി പുളിക്കൽ ഡെൻസി ഹൃദയാഘാതം മൂലമോ ശ്വാസം മുട്ടിയോ മരിച്ചത് ?. രണ്ടര വർഷം മുമ്പ് അബുദാബിയിൽ നിന്നെത്തിയ ജീവനറ്റ ഡെൻസിയെ അടക്കിയ ചാലക്കുടി പള്ളി സെമിത്തേരി നാളെ നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയാകും.
ഒരു പകലിന്റെ അകലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ അത് വെളിപ്പെടും. കൊലപാതക പരമ്പരയിലെ പ്രതികളുടെ വെളിപ്പെടുത്തലിലൂടെ ഏറിയ ദുരൂഹതയ്ക്ക് ഇന്നോടെ വിരാമമാകും. ഡയാനയുടെ മൃതദേഹ അവശിഷ്ടം ഇരിങ്ങാലക്കുട ആർ.ഡി.ഒയുടെ മേൽ നോട്ടത്തിൽ പൊലീസ് സർജൻ പരിശോധിക്കും. പ്രതികൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ആവശ്യമെങ്കിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് അവശിഷ്ടം ശേഖരിക്കും.
മുപ്പത്തിയെട്ടുകാരിയായിരുന്ന ഡെൻസിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രതികൾ തിരുവനന്തപുരത്ത് പരസ്യമായി വിളിച്ചു പറഞ്ഞത്. ഡെൻസിയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാനേജരും കോഴിക്കോട് സ്വദേശിയുമായ ഹാരിസനെയും ഒന്നാം പ്രതിയുടെ നിർദ്ദേശ പ്രകാരം തങ്ങൾ വകവരുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ. ഒന്നാം പ്രതി നിലമ്പൂരിലെ ഷൈദ്ദീൻ അഷറഫാണ് മൈസൂരിലെ ഒറ്റമൂലി വൈദ്യൻ സാബാഖരിയെ നാട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്. ഇതിലും മറ്റുള്ളവർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. 2019 ഡിസംബറിലാണ് ഡെൻസി വിസിറ്റിംഗ് വിസയിൽ അബുദാബിയിലേക്ക് പോയത്. അധികം വൈകാതെ ഹാരിസിന്റെ ഷോപ്പിൽ ജോലി സ്ഥിരപ്പെട്ടു. 2020 മാർച്ച് അഞ്ചിനായിരുന്നു മരണം. ഈയിടെയാണ് മകളുടെ മരണം കൊലപാതകമാണെന്ന് വിവരം അറിയുന്നതെന്ന് അമ്മ മാളിയേക്കൽ റോസിലി പറഞ്ഞു. മൂന്ന് മാസം മാത്രമായിരുന്നു ഡെൻസി ദുബായിയിൽ ജോലി ചെയ്തത്. ഇതിന് മുൻപ് ചാലക്കുടിയിലെ ബ്യൂട്ടിഷൻ ഷോപ്പുകളിലും ജോലി നോക്കിയിരുന്നു. ഇവർക്ക് വിദ്യാർത്ഥികളായ മൂന്ന് മക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |