കൊച്ചി: ബുക്ക് ചെയ്താൽ മതി, ഓണക്കാലത്ത് മദ്യം വീട്ടിലെത്തും ! രഹസ്യമായി നടത്തിയ മദ്യക്കച്ചവടത്തിന്റെ രീതി പരസ്യവാചകം പോലെ പറപറന്ന് എത്തിയത് എക്സൈസിന്റെ ചെവിയിൽ. വൻലാഭം പ്രതീക്ഷിച്ച് മദ്യക്കച്ചവടത്തിന് ഇറങ്ങിയ സുഹൃത്തുക്കൾ ഇനി പൊന്നോണം ജയിലിൽ ആഘോഷിക്കും. കലൂർ ദേശാഭിമാനി പോണോത്ത് റോഡിൽ വെളുത്തമനയിൽ ബിനു കരംചന്ദ് (43) പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടിൽ ഷൺമുഖൻ (51) എന്നിവരാണ് എറണാകുളം സിറ്റി മെട്രോ ഷാഡോ സംഘത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 65 ലിറ്റർ മദ്യം(അര ലിറ്ററിന്റെ 130 കുപ്പി) കണ്ടെടുത്തു. വിവിധയിടങ്ങളിൽ നിന്നായി വാങ്ങുന്ന മദ്യം ബിനു തന്റെ പോണോത്ത് റോഡിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ഷൺമുഖൻ ഇവ ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകും.
കലൂരിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ മദ്യം വീട്ടുപടിക്കൽ എത്തിച്ച് നൽകിയിരുന്നുള്ളൂ. ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടത്തി വന്നിരുന്ന എക്‌സൈസ് സിറ്റി മെട്രോ ഷാഡോ സംഘത്തിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. അരലിറ്ററിന്റെ മദ്യക്കുപ്പികൾ വൻ തോതിൽ വാങ്ങി കൊണ്ടുവരവെ ഇന്നലെ ബിനുവിനെ ഇയാളുടെ വീടിന് സമീപത്തുനിന്ന് ഷാഡോ സംഘം പിടികൂടി.
എക്സൈസ് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ ഋഷികേശൻ പി.യു, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റിവ് ഓഫീസർ എൻ.ജി, അജിത്ത് കുമാർ , സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സിറ്റി റേഞ്ചിലെ ദിനോബ്. എസ്, പ്രമിത സി.ജി, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |