കാലടി: മുടി വെട്ടണമെന്ന് അദ്ധ്യാപിക നിർദ്ദേശിച്ചതിൽ പ്രകോപിതനായി തല മുണ്ഡനം ചെയ്ത് ക്ലാസിലെത്തിയ പ്ളസ് ടു വിദ്യാർത്ഥി രോഷം തീർത്തത് പ്രിൻസിപ്പലിന്റെ മുഖത്തിടിച്ച്.
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ ഒരു ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് വിദ്യാർത്ഥിയുടെ ഇടിയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. മുടി വെട്ടി വൃത്തിയായി സ്കൂളിൽ വരണമെന്ന് ഒരാഴ്ചമുമ്പ് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെ മുണ്ഡനം ചെയ്തതിന്റെ കാരണം തിരക്കിയ പ്രിൻസിപ്പലിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്തിടിച്ചശേഷം വിദ്യാർത്ഥി സ്കൂളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. മറ്റ് അദ്ധ്യാപകരും നാട്ടുകാരും പിന്തുടർന്ന് പിടിച്ച് സ്കൂളിലെത്തിച്ച വിദ്യാർത്ഥി വീണ്ടും പ്രിൻസിപ്പലിനെ വെല്ലുവിളിച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. മർദ്ദനമേറ്റ അദ്ധ്യാപകൻ പരാതി നൽകാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
മുഖത്തെ പരിക്ക് സംബന്ധിച്ച് ആശുപത്രിയിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റിമേഷൻ ലഭിച്ചാൽ പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുമെന്ന് കാലടി പൊലീസ് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിലാകും തുടർ നടപടി.
പ്രശ്നക്കാരനായ വിദ്യാർത്ഥി ടി.സി ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പിതാവിന്റെ കാറുമായി സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയതിന്റെ പേരിലും ഈ വിദ്യാർത്ഥിക്കെതിരെ പരാതി ഉണ്ടായിരുന്നു. ആ സംഭവത്തിൽ കാർ ഉടമയായ പിതാവിന് 25,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |