കാസർകോട്: ഉപ്പള അയില ദുർഗ പരമേശ്വര ക്ഷേത്രത്തിനടുത്ത് ഉണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മൈസൂരു സ്വദേശി സുന്ദര (52) ആണ് മരിച്ചത്. ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനാണ് മരിച്ച സുന്ദര. ഒപ്പം ജോലി ചെയ്തിരുന്ന കർണാടക സ്വദേശിയുമായി രാത്രി മദ്യ ലഹരിയിൽ സംഘട്ടനത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ സുന്ദരയെ മംഗൽപാടി ആശുപത്രിയിലും പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്നയാൾ മർദിച്ചതായി സുന്ദര മംഗൽപാടി ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞിരുന്നു. വിദഗ്ധ പോസ്റ്റ് മോർട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയായുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സുന്ദരയെ മർദ്ദിച്ചയാളെ രാത്രി തന്നെ ഹോട്ടൽ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നതായും ഇയാൾ അപ്പോൾ തന്നെ ഒളിവിൽ പോയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |